രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ഭയമില്ലാതെ കളിക്കുന്ന വൈഭവിനെ തടയാന്‍ ബൗണ്ടറി ലൈനില്‍ പത്തുപേരെ നിര്‍ത്തിയാലും സാധിക്കില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. വൈഭവ് ബാറ്റുചെയ്യുന്‌പോള്‍ ബൗണ്ടറി ലൈനില്‍ പത്തുപേരെ നിര്‍ത്തിയാലും തികയില്ലെന്നും, അത്രയും മികച്ച ഷോട്ടുകളാണ് പതിനഞ്ചുകാരന്‍ കളിക്കുന്നതെന്നും ഗാവസ്‌കര്‍ പറഞ്ഞു. ഒട്ടും ഭയമില്ലാതെയാണ് വൈഭവ് ബാറ്റ് ചെയ്യുന്നത്. ഒരുപക്ഷേ അത് പ്രായത്തിന്റെ പ്രത്യേകത ആയിരിക്കാം. നല്ല പന്തുകള്‍ പോലും അനായാസമാണ് വൈഭവ് അതിര്‍ത്തി കടത്തുന്നതെന്നും ഗാവസ്‌കര്‍ പറഞ്ഞു.

പഞ്ചാബിനെതിരെ 16 പന്തില്‍ 43 റണ്‍സെടുത്ത വൈഭവിന്റെ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെയാണ് ഗാവസ്‌കറുടെ പ്രശംസ. മൂന്ന് ഫോറും അഞ്ച് സിക്‌സും അടങ്ങിയതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. സീസണില്‍ 400 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കി. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെട്ടതാണ് വൈഭവിന്റെ റണ്‍വേട്ട. നേരത്തെ, ചേതേശ്വര്‍ പൂജാരയും വൈഭവിനെ കുറിച്ച് സംസാരിച്ചിരുന്നു.

പൂജാര പറഞ്ഞതിങ്ങനെ... ''വൈഭവ് സൂര്യവന്‍ഷി ബാറ്റ് ചെയ്യുന്നത് കാണുന്നത് ഒരു സിനിമ കാണുന്നത് പോലെയാണ്. ഭയമില്ലാതെ ബൗളര്‍മാരെ നേരിടുന്ന രീതി അത്ഭുതകരമാണ്. പന്ത് നോക്കുന്നു, അത് അടിച്ചുപറത്തുന്നു. അവന്‍ ആക്രമിക്കുമെന്ന് എതിരാളികള്‍ക്ക് അറിയാമെങ്കില്‍ പോലും അത് തടയാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതാണ് ശ്രദ്ധേയം.'' പുജാര പറഞ്ഞു.

മത്സരത്തിന്റെ ഗതി മാറ്റിയ തുടക്കം

പഞ്ചാബ് കിംഗ്‌സ് മികച്ച സ്‌കോര്‍ ഉയര്‍ത്തി അജയ്യരായി മുന്നേറുമെന്ന് കരുതിയിരുന്നിടത്താണ് സൂര്യവന്‍ഷി കളി മാറ്റിയത്. പവര്‍പ്ലേയില്‍ തന്നെ പഞ്ചാബിന്റെ ബൗളിംഗ് പ്ലാനുകളെ തകിടം മറിക്കാന്‍ വൈഭവിന് സാധിച്ചു. ഇത് പിന്നീട് വന്ന ബാറ്റിംഗ് നിരയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. വൈഭവിനൊപ്പം ഓപ്പണിംഗില്‍ യശസ്വി ജയ്‌സ്വാളും (306 റണ്‍സ്, ഈ സീസണില്‍) മികച്ച രീതിയില്‍ ഫോമിലായത് രാജസ്ഥാന് വലിയ കരുത്താവുന്നുണ്ട്.

YouTube video player