പതിനാലുകാരനായ ബാറ്റിംഗ് പ്രതിഭ വൈഭവ് സൂര്യവന്‍ഷിയെ പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍. പ്രായം നോക്കാതെ കഴിവിനെ മാത്രം പരിഗണിച്ച്, ഇംഗ്ലണ്ടിനെതിരായ അടുത്ത ടി20 പരമ്പരയില്‍ വൈഭവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. വൈഭവിൻ്റെ ഭയമില്ലാത്ത ബാറ്റിംഗ് ശൈലിയെയും ഫൂട്ട്‌വർക്കിനെയും അദ്ദേഹം പ്രശംസിച്ചു.
ദില്ലി: പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ക്രിക്കറ്റ് മൈതാനത്ത് വിസ്മയം തീര്‍ക്കുകയാണ് പതിനാലുകാരന്‍ ബാറ്റിംഗ് പ്രതിഭ വൈഭവ് സൂര്യവന്‍ഷി. ഭയമില്ലാത്ത ബാറ്റിംഗ് ശൈലി കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം കീഴടക്കിയ ഈ കൗമാര വിസ്മയത്തെ പ്രശംസിച്ചുകൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറാണ്. സൂര്യവന്‍ഷി വെറുമൊരു ഭാവി താരം മാത്രമല്ലെന്നും, ഇപ്പോഴത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ കളിക്കാന്‍ താരം പൂര്‍ണ്ണ സജ്ജനാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
കളിക്കാരന്റെ ജനന സര്‍ട്ടിഫിക്കറ്റിലെ പ്രായം നോക്കാതെ, മൈതാനത്ത് സൂര്യവംശി നടത്തുന്ന തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഗവാസ്‌ക്കറുടെ വാക്കുകള്‍... ''ടി20 ക്രിക്കറ്റ് കളിക്കാന്‍ അവന്‍ നൂറു ശതമാനം തയ്യാറാണ്. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ അവന് തീര്‍ച്ചയായും ടീമില്‍ ഇടം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത്തരം ഒരു അസാധാരണ പ്രകടനത്തിന് ശേഷവും അവന് ഇപ്പോള്‍ അവസരം നല്‍കിയില്ലെങ്കില്‍, പിന്നെ എപ്പോഴാണ് നല്‍കുക?'' ഗാവസ്‌കര്‍ ചോദിച്ചു.
അദ്ദേഹം തുടര്‍ന്നു... ''അവന്റെ പ്രായത്തിലേക്ക് നോക്കരുത്. അവന്‍ കളിക്കുന്ന രീതിയും ശൈലിയും മാത്രം കാണൂ. അവന്റെ മനസ്സില്‍ ഒട്ടും ഭയമില്ല. തങ്ങളെക്കാള്‍ പ്രായമുള്ളവര്‍ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന രീതിയിലാണ് അവന്‍ പന്ത് ഗാലറിയില്‍ എത്തിക്കുന്നത്. നമ്മളൊക്കെ കുട്ടികളായിരുന്നപ്പോള്‍ പ്രതിരോധിച്ചു കളിച്ചിരുന്നോ? പ്രായമാകുമ്പോള്‍ മാത്രമാണ് നമ്മള്‍ പ്രതിരോധത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ പോലും പന്ത് അടിച്ചു പറത്തുക എന്നത് മാത്രമായിരുന്നു നമ്മുടെ ലക്ഷ്യം. വൈഭവിന്റെ ഉള്ളിലെ ആ കുട്ടിക്കാലത്തെ കളിശൈലി ഒരിക്കലും നഷ്ടപ്പെടരുത്. ആ കുട്ടി അങ്ങനെ തന്നെ തുടരട്ടെ, കാരണം അതാണ് നമുക്കെല്ലാവര്‍ക്കും ഇത്രയധികം സന്തോഷം നല്‍കുന്നത്.''ഗവാസ്‌കര്‍ കൂട്ടിചേര്‍ത്തു.
ഒപ്പം അവന്റെ മികച്ച ഫൂട്ട്വര്‍ക്കിനെയും അദ്ദേഹം പ്രശംസിച്ചു. പന്ത് അടിക്കുന്നതിനായി മുന്‍കാല്‍ അല്പം മാറ്റി ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്താതെ മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ അവന് സാധിക്കുന്നുണ്ട്. മിഡ്-വിക്കറ്റ് ഭാഗത്തേക്ക് അമിതമായി നീങ്ങി കളിക്കുന്നവര്‍ക്ക് പന്ത് മിസ്സാകാനുള്ള സാധ്യത കൂടുതലാണെങ്കില്‍, വൈഭവിന്റെ ശൈലി അവന് കൂടുതല്‍ നിയന്ത്രണവും ശക്തിയും നല്‍കുന്നുണ്ടെന്നും ഗാവസ്‌കര്‍ നിരീക്ഷിച്ചു.

