വിരമിക്കല്‍ പിന്‍വലിച്ച് ഐപിഎല്ലില്‍ വീണ്ടും കളിക്കാനിറങ്ങുമോ എന്ന ചോദ്യത്തോടും റെയ്‌ന പ്രതികരിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപില്ലില്‍ നിന്നും വിരമിച്ച് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യ മഹാരാജാസിനായി കളിക്കുകയാണിപ്പോള്‍ റെയ്‌ന.

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈ സീസണിലും ധോണിയാണ് ചെന്നൈയെ നയിക്കുന്നത്. പുതിയ സീസണ് വേണ്ടി ധോണി ഇപ്പോള്‍ തന്നെ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ചെന്നൈ ആരാധകര്‍ക്ക് ധോണിയെ ഒരിക്കല്‍ കൂടി ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കാണാനുള്ള അവസരമാണിത്. ഇപ്പോള്‍ ധോണിയുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് അടുത്ത സുഹൃത്തും മുന്‍ സിഎസ്‌കെ താരവുമായ സുരേഷ് റെയ്‌ന. 

വരും സീസണിലും ധോണിയെ സിഎസ്‌കെയ്ക്ക് ഒപ്പം കാണാന്‍ ആഗ്രഹമുണ്ടെന്നാണ് റെയ്‌ന പറയുന്നത്. ''വരും വര്‍ഷവും അദ്ദേഹവും ടീമിനൊപ്പമുണ്ടാവണെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹം എന്താണെന്നുള്ളതും നമ്മള്‍ അറിയേണ്ടതുണ്ട്. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്ന. ബോഡി ഫിറ്റാണെന്നും തോന്നുന്നു. ഈ സീസണില്‍ അദ്ദേഹം എങ്ങനെ ബാറ്റ് ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും വരും സീസണിലെ കാര്യങ്ങള്‍. ധോണിക്കൊപ്പം അമ്പാട്ടി റായുഡുവിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. കാരണം, കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. മികച്ച താരങ്ങള്‍ ചെന്നൈ നിരയിലുണ്ട്. റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, രവീന്ദ്ര ജഡേജ, ബെന്‍ സ്‌റ്റോക്‌സ്, ദീപക് ചാഹര്‍ എന്നിവര്‍ ചെന്നൈ നിരയിലുണ്ട്. എങ്ങനെ കളിക്കുന്നുവെന്ന് നമുക്ക് കാണാം. '' റെയ്‌ന പറഞ്ഞു.

വിരമിക്കല്‍ പിന്‍വലിച്ച് ഐപിഎല്ലില്‍ വീണ്ടും കളിക്കാനിറങ്ങുമോ എന്ന ചോദ്യത്തോടും റെയ്‌ന പ്രതികരിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപില്ലില്‍ നിന്നും വിരമിച്ച് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യ മഹാരാജാസിനായി കളിക്കുകയാണിപ്പോള്‍ റെയ്‌ന. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐപിഎല്ലില്‍ വീണ്ടും കളിക്കുന്നത് കാണാനാകുമോ എന്ന ചോദ്യത്തിന് വീണ്ടും വീണ്ടും തിരിച്ചുവരാന്‍ താന്‍ ഷാഹിദ് അഫ്രീദിയല്ലല്ലോ എന്ന് റെയ്‌ന പ്രതികരിച്ചു.

ലെജന്‍ഡ്‌സ് ലീഗിലെ പ്രകടനം കണ്ട് താങ്കള്‍ ഐപിഎല്ലിലേക്ക് തിരിച്ചുവരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആശ്ചര്യപ്പെട്ട റെയ്‌ന ഞാന്‍ സുരേഷ് റെയ്‌നയാണ്, ഷാഹിദ് അഫ്രീദിയല്ല, വിരമിക്കല്‍ പ്രഖ്യാപിച്ചതാണെന്ന് മറുപടി നല്‍കിയത്.

സ്‌മിത്ത് ശ്രദ്ധാകേന്ദ്രം, മറ്റൊരു സ്റ്റാര്‍ ബാറ്റ‍ര്‍ കളിക്കുന്ന കാര്യം സംശയം; ഓസീസ് സാധ്യതാ ഇലവന്‍