ഇക്കുറിയും സിഎസ്‌കെയും ധോണിയും കപ്പില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ഇത് അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. കപ്പ് നേടി തലയുടെ വിരമിക്കല്‍ ആഘോഷമാക്കാനാണ് ആരാധകരും ആഗ്രഹിക്കുന്നത്.

ദില്ലി: പ്രവചനങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് കഴിഞ്ഞ തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) ഐപിഎല്‍ (IPL 2022) കിരീടമുയര്‍ത്തിയത്. കിരീട നേട്ടത്തോടെ എം എസ് ധോണി (MS Dhoni) ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും ചെന്നൈയുടെ തലയായി അദ്ദേഹം തുടര്‍ന്നു. ഇക്കുറിയും സിഎസ്‌കെയും ധോണിയും കപ്പില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ഇത് അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. കപ്പ് നേടി തലയുടെ വിരമിക്കല്‍ ആഘോഷമാക്കാനാണ് ആരാധകരും ആഗ്രഹിക്കുന്നത്. 

ഐപിഎല്‍ തുടക്കം മുതല്‍ ചെന്നൈയുടെ ക്യാപ്റ്റനാണ് ധോണി. നാല് കിരീടവും ഷോക്കേസിലെത്തിച്ചു. ധോണിക്ക് ശേഷം ആരാകും ചെന്നൈയുടെ ക്യാപ്റ്റനെന്നത് കഴിഞ്ഞ സീസണ്‍ മുതലുള്ള ചര്‍ച്ചയായിരുന്നു. മുന്‍ ചെന്നൈ താരവും ഏറെക്കാലം ധോണിയുടെ വലംകൈയുമായ സുരേഷ് റെയ്ന ഇക്കാര്യത്തില്‍ അഭിപ്രായവുമായി രംഗത്തെത്തിയരിക്കുകയാണ്. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ, വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ എന്നിവരില്‍ ഒരാള്‍ക്ക് ധോണിക്ക് ശേഷം ചെന്നൈയുടെ ക്യാപ്റ്റനാകാന്‍ കഴിയുമെന്ന് റെയ്ന പറഞ്ഞു. 

സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ രവീന്ദ്ര ജഡേജക്കാണ് മുന്‍ഗണനയെന്നും റെയ്ന വ്യക്തമാക്കി. ഇത്തവണ ഐപിഎല്ലില്‍ റെയ്ന കമന്റേറ്ററിയില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കമന്ററി ശരിക്കും ബുദ്ധിമുട്ടുള്ള ജോലിയാണെന്നും സുഹൃത്തുക്കളായ ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിംഗ്, പിയൂഷ് ചൗള എന്നിവരും മുതിര്‍ന്ന കമന്ററായ രവിശാസ്ത്രിയും സഹായിക്കുമെന്നും ഇവരില്‍ നിന്ന് ടിപ്സുകള്‍ സ്വീകരിക്കാമെന്നും റെയ്ന പറഞ്ഞു. 

രവി ശാസ്ത്രിയോടൊപ്പം ഇക്കുറി സ്റ്റാര്‍ സ്പോര്‍ട്സിന്റെ എലൈറ്റ് കമന്ററി പാനലിന്റെ ഭാഗമാണ് റെയ്ന. സിഎസ്‌കെയ്‌ക്കൊപ്പം നാല് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ താരമാണ് റെയ്ന. ടി20യില്‍ 6000 റണ്‍സും 8000 റണ്‍സും തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരവുമാണ് അദ്ദേഹം. ചാമ്പ്യന്‍സ് ലീഗ് ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും റെയ്നയുടെ പേരിലാണ്.

കഴിഞ്ഞ ദിവസം റെയ്‌നയെ മാലദ്വീപ് സര്‍ക്കാര്‍ ആദരിച്ചിരുന്നു. ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് സ്പോര്‍ട്സ് ഐക്കണ്‍ അവാര്‍ഡ് നല്‍കിയാണ് റെയ്‌നയെ ആദരിച്ചത്. ബ്രസീലിയന്‍ ഇതിഹാസ ഫുട്ബോളര്‍ റോബര്‍ട്ടോ കാര്‍ലോസ്, ജമൈക്കന്‍ സ്പ്രിന്റര്‍ അസഫ പവല്‍, മുന്‍ ഇന്ത്യന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സനത് ജയസൂര്യ, മുന്‍ ഡച്ച് ഫുട്ബോളര്‍ എഡ്ഗാര്‍ഡ് ഡേവിഡ്സ് എന്നിവരുള്‍പ്പെടെയുള്ള 16 അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പമാണ് റെയ്നും നോമിനേറ്റ് ചെയ്യപ്പെട്ടത്. 

2011 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളില്‍ ഒരാളാണ് റെയ്ന. ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം നാല് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടവും സ്വന്തമാക്കി. ചാംപ്യന്‍സ് ലീഗ് ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികലും റെയ്നയുടെ പേരിലാണ്.