എട്ട് ടീമുകളാണ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ശ്രീലങ്കയുടെയും ബംഗ്ലാദേശിന്‍റെയും വനിതാ ഏ ടീമുകളാണ് പങ്കെടുക്കുന്നത്.
ബാങ്കോക്ക്: ടി20 ലോകകപ്പില്‍ ഫെബ്രുവരി 15 നടക്കേണ്ട ഇന്ത്യക്കെതിരായ പോരാട്ടം പാകിസ്ഥാന്‍ പുരുഷ ടീം ബഹിഷ്കരിച്ചെങ്കിലും 15ന് മറ്റൊരു ഇന്ത്യ പോരാട്ടത്തിന് ബാങ്കോക്ക് വേദിയാവും. 15ന് ബാങ്കോക്കിൽ നടക്കുന്ന 'റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പിൽ' പാകിസ്ഥാൻ വനിതാ എ ടീം ഇന്ത്യ എ ടീമിനെ നേരിടുക. ഇതിൽ നിന്ന് പിന്മാറാൻ വനിതാ ടീമിന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിർദ്ദേശം നൽകിയിട്ടില്ലെന്നതാണ് കൗതുകകരം.
എട്ട് ടീമുകളാണ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ശ്രീലങ്കയുടെയും ബംഗ്ലാദേശിന്‍റെയും വനിതാ ഏ ടീമുകളാണ് പങ്കെടുക്കുന്നത്. യുഎഇ, മലേഷ്യ, നേപ്പാള്‍, തായ്‌ലന്‍ഡ് വനിതാ ടീമുകളാണ് ടൂര്‍ണമെന്‍റിലെ മറ്റ് ടീമുകള്‍. പാകിസ്ഥാന്‍, യുഎഇ നേപ്പാള്‍ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഫെബ്രുവരി 13ന് തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ നേപ്പാള്‍ വനിതകള്‍ക്കെതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. ഇന്ത്യ ആദ്യ മത്സരത്തില്‍ യുഎഇയെണ് 13ന് നേരിടുക.
കഴിഞ്ഞ ദിവസം ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ച ദിവസം തന്നെ അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയിരുന്നു. മത്സരത്തില്‍ ഇന്ത്യയോട് 58 റണ്‍സിന് തോറ്റ പാകിസ്ഥാന്‍ സെമിയിലെത്താതെ പുറത്താകുകയും ജയത്തോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറുകയും ചെയ്തിരുന്നു.
എന്നാൽ ടി20 ലോകകപ്പില്‍ സൽമാൻ അലി ആഗ നയിക്കുന്ന സീനിയര്‍ പുരുഷ ടീമിനെ മാത്രമാണ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് മാറ്റിനിര്‍ത്തുന്നതെന്നതാണ് വിരോധാഭാസം. ലോകകപ്പ് പോലൊരു ടൂര്‍ണമെന്‍റില്‍ തിരഞ്ഞെടുത്ത മത്സരങ്ങളില്‍ മാത്രം കളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയെങ്കിലും തീരുമാനം മാറ്റാന്‍ പാകിസ്ഥാന്‍ ഇതുവരെ തയാറായിട്ടില്ല. ഇന്ത്യക്കെതിരായ ബഹിഷ്കരണവുമായി മുന്നോട്ട് പോയാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് ഐസസിയുടെ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.
