ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പാകിസ്ഥാനെതിരായ മോശം റെക്കോർഡ് ചൂണ്ടിക്കാട്ടി മുൻ പാക് താരം ബാസിദ് ഖാൻ. 

കറാച്ചി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്തമാസം ഒമ്പതിന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. പാകിസ്ഥാനെതിരെ ഇന്ത്യ അഭിമാനപോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരിക്കലും പാകിസ്ഥനെതിരെ തിളങ്ങിയിട്ടില്ലെന്ന് കണക്കുകള്‍ നിരത്തി വിശദമാക്കുകയാണ് മുന്‍ പാക് താരം ബാസിദ് ഖാൻ ഇപ്പോൾ. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടുന്ന 360 ഡിഗ്രി കളിക്കാരനായ സൂര്യകുമാറിന് പക്ഷെ പാകിസ്ഥാനെതിരെ മാത്രം എന്തോ പ്രശ്നമുണ്ടെന്ന് ബാസിദ് ഖാന്‍ പറഞ്ഞു.

ലോകത്തിലെ എല്ലാ ടീമുകള്‍ക്കെതിരെയും സൂര്യകുമാര്‍ റണ്‍സടിച്ചിട്ടുണ്ട്. പക്ഷെ പാകിസ്ഥാനെതിരെ മാത്രം സൂര്യകുമാറിന് കാര്യമായി സ്കോര്‍ ചെയ്യാനായിട്ടില്ലെന്നും പാകിസ്ഥാന്‍റെ പേസ് നിരയുടെ മികവോ മറ്റെന്തെങ്കിലും കാരണങ്ങളോ ആകാം ഇതിന് പിന്നിലെന്നും ബാസിത് ഖാന്‍ പറഞ്ഞു. പാകിസ്ഥാനെതിരെ ഇതുവരെ അഞ്ച് മത്സരങ്ങളിലാണ് സൂര്യകുമാര്‍ യാദവ് കളിച്ചത്. അ‍ഞ്ച് കളികളില്‍ നിന്ന് 12.80 ശരാശരിയിലും 118.51 സ്ട്രൈക്ക് റേറ്റിലും 64 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഉയര്‍ന്ന സ്കോറാകട്ടെ 18 റണ്‍സ് മാത്രമാണ്. ഏഷ്യാ കപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലാകട്ടെ 110.71 സ്ട്രൈക്ക് റേറ്റില്‍ 31 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ പാകിസ്ഥാനെതിരെ നേടിയത്.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥനെതിരെ 10 വിക്കറ്റ് തോല്‍വി വഴങ്ങിയ മത്സരത്തില്‍ നാലാമനായി ക്രീസിലിറങ്ങിയ സൂര്യകുമാര്‍ 8 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. 2022ലെ ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ കളിച്ചപ്പോഴാകട്ടെ അ‍ഞ്ചാമനായി ക്രീസിലെത്തിയ സൂര്യ 18 പന്തില്‍ 18 റണ്‍സാണ് നേടിയത്. 2022ലെ ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോഴാകട്ടെ നാലാമനായി ക്രീസിലെത്തിയ സൂര്യ 10 പന്തില്‍ 15 റണ്‍സ് മാത്രമാണ് നേടിയത്. 2024ലെ ടി20 ലോകകപ്പിലാകട്ടെ 8 പന്തില്‍ ഏഴ് റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്തായിരുന്നു. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ബാസിദ് ഖാന്‍ ഇന്ത്യൻ നായകനെ വിമർശിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക