ക്രീസിലെത്തിയാല്‍ നിലയുറപ്പിക്കാനായി സമയമെടുക്കുന്നതൊക്കെ പഴയരീതിയായി. ക്രീസിലെത്തിയപാടെ അഠിച്ചു കളിക്കുക എന്നതാണ് പുതിയ രീതി. അതാണ് സൂര്യകുമാര്‍ ചെയ്യുന്നതും. സൂര്യക്ക് പരിധികളില്ല. കാരണം അയാള്‍ പരിധികളും പരിമിതികളും ലംഘിച്ചാണ് മുന്നേറുന്നത്.

കറാച്ചി: ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ സമകാലീന ക്രിക്കറ്റിലെ യൂണിവേഴ്സ് ബോസ് എന്ന് വിശേഷിപ്പിച്ച് മുന്‍ പാക് താരം ഡാനിഷ് കനേരിയ. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് 51 പന്തില്‍ പുറത്താകാതെ 112 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യയെ വാനോളം വാഴ്ത്തി കനേരിയ രംഗത്തെത്തിയത്.

പുതിയ യൂണിവേഴ്സ് ബോസാണ് സൂര്യകുമാര്‍. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണയാള്‍. എ ബി ഡിവില്ലിയേഴ്സും ക്രിസ് ഗെയ്‌ലുമെല്ലാം അയാളുടെ നിഴല്‍ മാത്രമാണ്. ശ്രീലങ്കക്കെതിരെ അയാള്‍ നടത്തിയ പ്രകടനം മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവില്ല. നിങ്ങള്‍ക്ക് ഡിവില്ലിയേഴ്സിനെയും ക്രിസ് ഗെയ്‌ലിനെയും കുറിച്ചെല്ലാം പറയാം. പക്ഷെ അയാളുടെ പ്രകടനത്തിന് മുന്നില്‍ ഇവര്‍ ഒന്നുമല്ലെന്ന് തോന്നും. ടി20 ക്രിക്കറ്റിനെ തന്നെ സൂര്യകുമാര്‍ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിക്കഴിഞ്ഞുവെന്നും കനേരിയ പറഞ്ഞു.

കണ്ണും പൂട്ടിയടിക്കാന്‍ പഠിപ്പിച്ചത് ദക്ഷിണാഫ്രിക്കന്‍ യുവതാരമെന്ന് സൂര്യകുമാര്‍ യാദവ്

ക്രീസിലെത്തിയാല്‍ നിലയുറപ്പിക്കാനായി സമയമെടുക്കുന്നതൊക്കെ പഴയരീതിയായി. ക്രീസിലെത്തിയപാടെ അഠിച്ചു കളിക്കുക എന്നതാണ് പുതിയ രീതി. അതാണ് സൂര്യകുമാര്‍ ചെയ്യുന്നതും. സൂര്യക്ക് പരിധികളില്ല. കാരണം അയാള്‍ പരിധികളും പരിമിതികളും ലംഘിച്ചാണ് മുന്നേറുന്നത്. വൈകിയാണ് സൂര്യയുടെ കരിയര്‍ തുടങ്ങിയതെങ്കിലും ലഭിച്ച അവസരം ഇരു കൈയും നീട്ടിയാണ് അയാള്‍ സ്വീകരിച്ചത്. നെറ്റ്സില്‍ അയാള്‍ കഠിനാധ്വാനം ചെയ്യുന്നു. അവിടെ ചെയ്യുന്ന കാര്യങ്ങള്‍ ഗ്രൗണ്ടിലും ആവര്‍ത്തിക്കുന്നു, അതും രാജ്യാന്തര തലത്തില്‍. അതുകൊണ്ടാണ് അയാള്‍ എത്ര പ്രശംസിച്ചാലും ആര്‍ക്കും മതിവരാത്തത്. അയാളുടെ കളി കാണാന്‍ തന്നെ എന്തൊരു ചന്തമാണെന്നും കനേരിയ പറഞ്ഞു.

ക്രീസിലെത്തുമ്പോഴെ സൂര്യയുടെ മനോഭാവം ആരെയും ആകര്‍ഷിക്കുന്നതാണ്. ആദ്യ പന്ത് മുതല്‍ അടിച്ചു കളിക്കുന്ന സൂര്യയില്‍ ഇന്ത്യന്‍ ടീമിനും വിശ്വാസമാണ്. കാരണം അവന്‍ അടിച്ചാല്‍ ടീം സുരക്ഷിതമാവുമെന്ന് അവര്‍ക്കറിയാമെന്നും കനേരിയ പറഞ്ഞു.