അഫ്‌ഗാന്‍ കുപ്പായത്തില്‍ അവസാന മത്സരം കളിക്കുന്ന മുന്‍ നായകന്‍ അസ്‌ഗാര്‍ അഫ്‌ഗാന്‍ ബാറ്റിംഗില്‍ മിന്നി

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) അഫ്‌ഗാനിസ്ഥാനെതിരെ നമീബിയക്ക്(AFG vs NAM) 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന് തകര്‍പ്പന്‍ തുടക്കത്തിന് ശേഷം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 160 റണ്‍സെടുത്തു. 45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദാണ്(Mohammad Shahzad) ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ ഹസ്രത്തുള്ള സസായി(Hazratullah Zazai) 33 ഉം അവസാന രാജ്യാന്തര മത്സരം കളിക്കുന്ന അസ്‌ഗാര്‍ അഫ്‌ഗാന്‍(Asghar Afghan) 31 ഉം നായകന്‍ മുഹമ്മദ് നബി(Mohammad Nabi) 32* ഉം റണ്‍സെടുത്തു. 

Scroll to load tweet…

ഓപ്പണിംഗ് വിക്കറ്റില്‍ 6.4 ഓവറില്‍ 53 റണ്‍സ് ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസായും മുഹമ്മദ് ഷഹ്‌സാദും ചേര്‍ത്തു. 27 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറുമുള്‍പ്പടെ 33 റണ്‍സെടുത്ത സസായിയാണ് ആദ്യം പുറത്തായത്. മൂന്നാമന്‍ റഹ്‌മത്തുള്ള ഗുര്‍ബാസിന്(4) തിളങ്ങാനായില്ല. എന്നാല്‍ ഒരിക്കല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഷഹ്‌സാദ് തിളങ്ങി. 33 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സും നേടിയ ഷഹ്‌‌സാദ് 13-ാം ഓവറില്‍ മടങ്ങിയതോടെ അഫ്‌ഗാന്‍ പതറി. 

നജീബുള്ള സദ്രാന്‍ ഏഴ് റണ്‍സില്‍ മടങ്ങിയപ്പോള്‍ അവസാന രാജ്യാന്തര മത്സരം കളിക്കുന്ന അസ്‌ഗാര്‍ അഫ്‌ഗാന്‍റെ ബാറ്റിംഗ് നിര്‍ണായകമായി. 23 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സ് അഫ്‌ഗാന്‍ മുന്‍ നായകന്‍ നേടി. നായകന്‍ മുഹമ്മദ് നബി അവസാന ഓവറുകളില്‍ മികച്ചുനിന്നപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍ 160 റണ്‍സെടുത്തു. നബി 17 പന്തില്‍ 32 ഉം ഗുല്‍ബാദിന്‍ നൈബ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

Scroll to load tweet…

ടോസ് ജയിച്ച് ബാറ്റിംഗ്!

ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് അഫ്ഗാന്‍ ഇറങ്ങിയത്. പൂര്‍ണ ഫിറ്റല്ലാത്ത മുജീബ് റഹ്മാന്‍ പുറത്തിരിക്കുമ്പോള്‍ ഹമിദ് ഹസനാണ് പകരക്കാരന്‍. അതേസമയം നമീബിയ പ്ലേയിംഗ് ഇലവനില്‍ മാറ്റമൊന്നും വരുത്തിയില്ല. ആദ്യ മത്സത്തില്‍ നമീബിയ സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. അഫ്ഗാന് ഒരു ജയവും തോല്‍വിയുമാണുളളത്. സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ച അവര്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടു. 

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഒരു മാറ്റം വരുത്തണം; ആവശ്യവുമായി വിവിഎസ് ലക്ഷ്‌മണ്‍