T20 World Cup | ഇക്കുറിയും ത്രസിപ്പിക്കുന്ന ജയം; പാകിസ്ഥാനെതിരെ റെക്കോര്‍ഡ് നിലനിര്‍ത്തി ഓസ്ട്രേലിയ
ഐസിസി ടൂര്‍ണമെന്‍റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ പാകിസ്ഥാനെതിരായ അപരാജിത റെക്കോര്‍ഡ് ഓസ്ട്രേലിയ നിലനിര്‍ത്തി
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ആദ്യ കിരീടത്തിനുള്ള അവസരമാണ് ഓസ്ട്രേലിയക്ക്(Australia Cricket Team) മുന്നിലുള്ളത്. ഓസ്ട്രേലിയ ഫൈനലില്‍ എത്തുന്നത് രണ്ടാം തവണയാണ്. ഇതിന് മുന്‍പ് 2010ൽ ഫൈനലില്‍ എത്തിയപ്പോള്‍ ഇംഗ്ലണ്ടിനോട് തോൽക്കുകയായിരുന്നു. ഐസിസി ടൂര്‍ണമെന്‍റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ പാകിസ്ഥാനെതിരായ(Pakistan Cricket Team) അപരാജിത റെക്കോര്‍ഡും ഓസ്ട്രേലിയ നിലനിര്‍ത്തി. അഞ്ചാം തവണയാണ് ഓസ്ട്രേലിയ പാകിസ്ഥാനെ നോക്കൗട്ട് ഘട്ടത്തിൽ തോൽപ്പിക്കുന്നത്. 1987 ലോകകപ്പിലെ സെമിയിലായിരുന്നു ആദ്യ ജയം. പിന്നീട് 1999 ലോകകപ്പ് ഫൈനലിലും, 2010 ടി20 ലോകകപ്പ് സെമിയിലും, 2015ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും കീഴടക്കി.
പാകിസ്ഥാന്‍ സെമിയിൽ തോൽക്കുന്നത് മൂന്നാം തവണയാണ്. 2010ൽ ഓസ്ട്രേലിയയോടും 2012ൽ ശ്രീലങ്കയോടും ആണ് പാകിസ്ഥാന്‍ തോറ്റത്. യുഎഇയിൽ 2015ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ടി20യിൽ തോൽക്കുന്നത്. യുഎഇയിൽ അവസാനം നടന്ന 16 ടി20യിലും പാകിസ്ഥാനാണ് ജയിച്ചത്.
അലി നിലത്തിട്ടു, അഫ്രീദിയെ വെയ്‌ഡ് തൂക്കി
രണ്ടാം സെമിയിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് ഞെട്ടിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. 177 റൺസ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനിൽക്കെ ഓസീസ് മറികടന്നു. 19-ാം ഓവറില്‍ ഹസന്‍ അലി ക്യാച്ച് നിലത്തിട്ടതോടെ വീണുകിട്ടിയ ഭാഗ്യം മാത്യൂ വെയ്‌ഡ് സാക്ഷാൽ ഷഹീന്‍ ഷാ അഫ്രീദിയെ മൂന്ന് വട്ടം ഗ്യാലറിയിലേക്ക് തൂക്കി ആഘോഷിച്ചതോടെ ഓസീസ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. വെയ്‌ഡ് 17 പന്തില്‍ 41 ഉം മാര്‍ക്കസ് സ്റ്റോയിനിസ് 31 പന്തില്‍ 40 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 177 റൺസ് വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റെടുത്തത് ഡേവിഡ് വാര്‍ണര്‍ മാത്രമായിരുന്നു. അര്‍ധസെഞ്ചുറിക്ക് തൊട്ടരികിൽ റിവ്യൂവിന് മുതിരാതെ മടങ്ങിയ വാര്‍ണറുടെ അബദ്ധം വഴിത്തിരിവാകുമെന്ന് കരുതിയെങ്കിലും ഫീല്‍ഡിലെ പിഴവുകളിലൂടെ പാകിസ്ഥാന്‍ സ്വയം കുഴിതോണ്ടി. വാര്‍ണര്‍ 30 പന്തില്‍ 49 റണ്‍സ് നേടി. 28 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്‍റെ പ്രകടനവും നിര്‍ണായകമായി.
മത്സരത്തലേന്ന് ആശുപത്രി കിടക്കയിലായിരുന്ന മുഹമ്മദ് റിസ്‌വാന്‍റെ 67 ഉം ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ 39 ഉം നേരത്തെ പാകിസ്ഥാന് മികച്ച തുടക്കം നല്‍കിയിരുന്നു. 32 പന്തിൽ 55 റൺസുമായി ഫക്കര്‍ സമാന്‍ ഫിനിഷിംഗ് ടച്ച് ഗംഭീരമാക്കി. എന്നാല്‍ 16 തുടര്‍ജയങ്ങള്‍ക്ക് ശേഷം യുഎഇയിൽ പാകിസ്ഥാന് ഓസീസ് പോരാട്ടവീര്യത്തിന് മുന്നില്‍ അടിതെറ്റി.