T20 World Cup 2021| പാക്കിസ്ഥാന്-ഓസ്ട്രേലിയ സെമി പോരിലെ വിജയികളെ പ്രവചിച്ച് ബ്രയാന്‍ ലാറ
കഴിഞ്ഞ 6 വർഷത്തിനിടെ യുഎഇയിൽ കളിച്ച 16 ടി20 മത്സരങ്ങളിലും ജയിച്ച പാക്കിസ്ഥാന്‍ ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടില്‍ അഞ്ചില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് സെമിയിലെത്തിയത്. മറുവശത്ത് നെറ്റ് റൺറേറ്റിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന് മരണ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയ സെമിയിലെത്തിയത്.
ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) രണ്ടാം സെമി ഫൈനലില്‍ പാക്കിസ്ഥാന്‍ ഇന്ന് ഓസ്ട്രേലിയയെ(PAK vs AUS)നേരിടാനിറങ്ങുകയാണ്. വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. സെമി പോരിന് മുമ്പ് ആരാവും ഫൈനലില്‍ ന്യൂസിലന്‍ഡിന്‍റെ എതിരാളികളാവുക എന്ന വമ്പന്‍ പ്രവചനവുമായി രംഗത്തുവന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ(Brian Lara).
ഓസ്ട്രേലിയ അപടകാരികളാണെന്ന് പറഞ്ഞ ലാറ അവര്‍ക്ക് ആരെയും തോല്‍പ്പിക്കാന്‍ കരുത്തുള്ള ടീമുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ഓസീസിനെ തകര്‍ക്കാനുള്ള ബാറ്റിംഗ്, ബൗളിംഗ് കരുത്തുള്ള പാക്കിസ്ഥാന്‍ ഇന്ന് അവരെ കീഴടക്കി ഫൈനലിലെത്തുമെന്നും ലാറ പറഞ്ഞു.
കഴിഞ്ഞ 6 വർഷത്തിനിടെ യുഎഇയിൽ കളിച്ച 16 ടി20 മത്സരങ്ങളിലും ജയിച്ച പാക്കിസ്ഥാന്‍ ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടില്‍ അഞ്ചില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് സെമിയിലെത്തിയത്. മറുവശത്ത് നെറ്റ് റൺറേറ്റിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന് മരണ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയ സെമിയിലെത്തിയത്.
കണക്കുകളില്‍ മുന്‍തൂക്കം പാക്കിസ്ഥാന്
ഇതുവരെ പരസ്പരം കളിച്ച 22 മത്സരങ്ങളില്‍ 13 എണ്ണത്തില്‍ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ ഒമ്പതെണ്ണത്തില്‍ ഓസ്ട്രേലിയ ജയിച്ചു. ദുബൈയില്‍ പരസ്പരം നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ജയം പാക്കിസ്ഥാനൊപ്പമായിരുന്നു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ജയക്കണക്കില്‍ പാക്കിസ്ഥാനാണ് മുന്‍തൂക്കം.അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം ഓസീസ് ജയിച്ചു.
എന്നാല്‍ ലോകകപ്പിലെ പരസ്പര പോരാട്ടങ്ങളില്‍ മൂന്ന് വീതം ജയങ്ങളുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് കീഴടക്കി ന്യൂസിലന്‍ഡ് ഞായറാഴ്ച ദുബൈയില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു.