ബാറ്റിംഗിനിടെ പരിക്കേറ്റ ഹർദിക്കിനെ സ്‌കാനിംഗിന് വിധേയനാക്കി. ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളിൽ തട്ടിയതാണ് പരിക്കിന് കാരണം.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക്(Team India) ഇരട്ട പ്രഹരമായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) പരിക്ക്. ബാറ്റിംഗിനിടെ പരിക്കേറ്റ ഹർദിക്കിനെ സ്‌കാനിംഗിന് വിധേയനാക്കി. ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളിൽ തട്ടിയതാണ് പരിക്കിന് കാരണം. മത്സരത്തിൽ 11 റൺസ് മാത്രമാണ് ഹർദികിന് നേടാനായത്. ഹാർദിക് പാണ്ഡ്യക്ക് പകരം ഇഷാൻ കിഷനാണ് പിന്നീട് ഫീൽഡ് ചെയ്യാൻ ഇറങ്ങിയത്. 

ടി20 ലോകകപ്പ്: 'രോഹിത്തിനെ ഒഴിവാക്കിക്കൂടേ'; ചോദ്യവുമായി പാക് മാധ്യമപ്രവര്‍ത്തകന്‍, വായടപ്പിച്ച് കോലി- വീഡിയോ

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേ ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് വലിയ ചര്‍ച്ചയായിരുന്നു. പുറംവേദനയെ തുടര്‍ന്ന് നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം ഹര്‍ദിക് സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല. എന്നിട്ടും അദേഹത്തിന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നല്‍കുകയായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഐപിഎല്ലില്‍ ഒരു പന്ത് പോലും പാണ്ഡ്യ എറിഞ്ഞിരുന്നില്ല. ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാനായാണ് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. 

അതേസമയം ലോകകപ്പിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ രണ്ട് ഓവറെങ്കിലും പന്തെറിയാവുന്ന നിലയിലേക്ക് ഹര്‍ദിക്കിന്‍റെ ആരോഗ്യം മെച്ചപ്പെടുന്നതായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് വ്യക്തമാക്കിയിരുന്നു. 'ഒരു രാത്രിയില്‍ പെട്ടെന്ന് സൃഷ്‌ടിക്കാന്‍ കഴിയാത്ത ആറാം നമ്പറാണ് പാണ്ഡ്യ കൈകാര്യം ചെയ്യുന്നത്. ടി20യില്‍ വളരെ നിര്‍ണായകമാണ് ആ ബാറ്റിംഗ് പൊസിഷന്‍' എന്നുമായിരുന്നു കോലിയുടെ വാക്കുകള്‍. എന്നാല്‍ കൂനിന്‍മേല്‍ കുരുപോലെ മറ്റൊരു പരിക്ക് പാണ്ഡ്യയെ ഇപ്പോള്‍ പിടികൂടിയിരിക്കുകയാണ്. 

ടി20 ലോകകപ്പ്: 10 വിക്കറ്റ് ജയവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം റെക്കോര്‍ഡ് ബുക്കില്‍

ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം 

ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്റെ മാറ്ററിയിച്ച നായകന്‍ വിരാട് കോലിയും(49 പന്തിൽ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തിൽ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ പാക് ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും തകര്‍ത്തടിച്ചു. കളി പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ റിസ്‍വാൻ 79 റണ്‍സും ബാബർ 68 റണ്‍സുമായി പുറത്താകാതെ നിന്നു.

ടി20 ലോകകപ്പ്: ടോസ് മുതല്‍ പിഴച്ചു, നിലമറിയാതെ ബൗളര്‍മാരും; ഇന്ത്യയെ തോല്‍പിച്ച അഞ്ച് കാരണങ്ങള്‍

ടി20 ലോകകപ്പ്: കോലിപ്പോരാട്ടം പാഴായി; ബാബര്‍-റിസ്‌വാന്‍ അതിശയ കൂട്ടുകെട്ടില്‍ പാകിസ്ഥാന് 10 വിക്കറ്റ് ജയം

ടി20 ലോകകപ്പ്: അസലായി അസലങ്ക, രാജകീയം രജപക്‌സെ; ബംഗ്ലാ കടുവകളെ ചാരമാക്കി ലങ്ക തുടങ്ങി