ഇന്ത്യ-നെതർലന്‍ഡ്സ് മത്സരസമയത്ത് മഴയ്ക്ക്  സാധ്യതയുണ്ടെങ്കിലും മത്സരം ഉപക്ഷിക്കാനുള്ള സാധ്യതകളൊന്നും മാനത്ത് തെളിയുന്നില്ല

സിഡ്നി: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പർ-12 റൗണ്ടില്‍ ടീം ഇന്ത്യ നാളെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. നെതർലന്‍ഡ്സാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ പാകിസ്ഥാനെ തോല്‍പിച്ചതിനാല്‍ മത്സരത്തിലെ ഫേവറൈറ്റുകള്‍ രോഹിത് ശർമ്മയും സംഘവുമാണ്. ലോകകപ്പില്‍ ഇന്ന് മഴ കളി മുടക്കിയത് പോലുള്ള സാഹചര്യം നാളെ സിഡ്നിയിലുണ്ടാവുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. എന്താണ് സിഡ്നിയിലെ നാളത്തെ കാലാവസ്ഥാ പ്രവചനം എന്നുനോക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഴയ്ക്ക് സാധ്യതകളുണ്ടെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര വലിയ ആശങ്കകള്‍ക്ക് സ്ഥാനമില്ലാത്ത കാലാവസ്ഥാ റിപ്പോർട്ടുകളാണ് സിഡ്നിയില്‍ നിന്ന് പുറത്തുവരുന്നത്. ഇന്ത്യ-നെതർലന്‍ഡ്സ് മത്സരസമയത്ത് മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സരം ഉപക്ഷിക്കാനുള്ള സാധ്യതകളൊന്നും മാനത്ത് തെളിയുന്നില്ല എന്നാണ് റിപ്പോർട്ട്. മഴ മത്സരത്തിനിടെ പെയ്തിറങ്ങാനുള്ള സാധ്യതകള്‍ കാലാവസ്ഥാ ഏജന്‍സികള്‍ പ്രവചിക്കുന്നുണ്ട്. എന്നാല്‍ മികച്ച ഡ്രെയിനേജ് സൗകര്യങ്ങളാണ് സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടിലേത്. മഴ പെയ്താല്‍ തന്നെ മഴ ശമിച്ചതിന് 15-20 മിനുറ്റുകള്‍ക്ക് ശേഷം മത്സരം ആരംഭിക്കാനാകും. 

മെല്‍ബണില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരം ഒരു പന്ത് പോലും എറിയാതെ മഴ കാരണം ഉപേക്ഷിച്ചിരുന്നു. മെല്‍ബണില്‍ കനത്ത മഴയെ തുടര്‍ന്ന് ഒരുപന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇതോടെ ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിട്ടു. ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡാണ് ഒന്നാമത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് പോയിന്റാണ് അവര്‍ക്ക്. അഫ്ഗാന്‍ ഒരു പോയിന്റുമായി ആറാം സ്ഥാനത്താണ്. മെല്‍ബണില്‍ ഇന്ന് നടന്ന ഇംഗ്ലണ്ട്-അയർലന്‍ഡ് ആദ്യ മത്സരത്തിലും മഴ ഭാഗികമായി കളിച്ചിരുന്നു. മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ അയർലന്‍ഡ് അട്ടിമറിക്കുകയും ചെയ്തു. 

വീണ്ടും മഴയുടെ കളി; ന്യൂസിലന്‍ഡ്- അഫ്ഗാന്‍ മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു