ഫ്ലോറിഡയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയും മിന്നല്‍ പ്രളയവുമാണ്

ഫ്ലോറിഡ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിൽ ടീം ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം. ഫ്ലോറിഡയിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിൽ കാനഡയാണ് എതിരാളികൾ. ട്വന്‍റി 20യിൽ ആദ്യമായാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. സൂപ്പർ എട്ടിൽ ഇടം ഉറപ്പിച്ച ഇന്ത്യ കുൽദീപ് യാദവ്, സഞ്ജു സാംസൺ എന്നിവർക്ക് അവസരം നൽകുമോയെന്നതിലാണ് ആകാംക്ഷ. അതേസമയം മഴ കാരണം മത്സരം ഇന്നും മുടങ്ങാൻ സാധ്യതയുണ്ട്. ഗ്രൂപ്പ് എയില്‍ ആറ് പോയിന്‍റുമായി ഇന്ത്യ നേരത്തെ സൂപ്പര്‍ എട്ടിലെത്തിയിരുന്നു. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും നീലപ്പട ജയിച്ചു. 

ഫ്ലോറിഡയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയും മിന്നല്‍ പ്രളയവുമാണ്. ഇതോടെ ഇന്നത്തെ ഇന്ത്യ-കാനഡ മത്സരം നടക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല. ഇന്നലത്തെ നെറ്റ് നെഷന്‍ ഇന്ത്യന്‍ ടീം ഉപേക്ഷിച്ചിരുന്നു. ഇന്ത്യയോട് മത്സരപരിചയത്തിനുള്ള അവസരം കാനഡയ്ക്ക് നഷ്‌ടപ്പെട്ടാല്‍ അത് അവര്‍ക്ക് നിരാശയാകും സമ്മാനിക്കുക. 

പാകിസ്ഥാന്‍ പുറത്ത്

ട്വന്‍റി 20 ലോകകപ്പിൽ പാകിസ്ഥാൻ ടീം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്. ഗ്രൂപ്പ് എയിലെ അമേരിക്ക-അയർലൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്ഥാൻ പുറത്തായത്. മൂന്ന് മണിക്കൂറോളം കാത്തുനിന്ന ശേഷം ആണ് അംപയ‍ർമാർ മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്ക ചരിത്രം കുറിച്ച് ലോകകപ്പിന്‍റെ സൂപ്പർ എട്ടിൽ ആദ്യമായി സ്ഥാനം ഉറപ്പിച്ചു. അമേരിക്കയോടും ഇന്ത്യയോടും തോറ്റതാണ് പാകിസ്ഥാന് തിരിച്ചടിയായത്. അയ‍ർലൻഡിനെതിരായ നാളത്തെ മത്സരം ജയിച്ചാലും പാകിസ്ഥാന് പരമാവധി 4 പോയിന്‍റേ നേടാനാകൂ. ഗ്രൂപ്പിലെ മറ്റ് ടീമുകളായ അമേരിക്കയ്ക്ക് ഇപ്പോൾ അഞ്ചും ഇന്ത്യക്ക് ആറും പോയിന്‍റ് വീതമുണ്ട്. 

Read more: ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇനി പാകിസ്ഥാനില്ല! യുഎസ് സൂപ്പര്‍ എട്ടില്‍; അയര്‍ലന്‍ഡിനെതിരായ മത്സരം മഴ മുടക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം