കാണികള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ സുരക്ഷാ വേലിയുണ്ട്. എന്നിട്ടും ജാര്‍വോ എങ്ങനെ ഗ്രൗണ്ടിലിറങ്ങി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ചെന്നൈ: ക്രിക്കറ്റ് ആരാധകനും യുട്യൂബറുമായ ഡാനിയേല്‍ ജാര്‍വിന്‍ എന്ന ജാര്‍വോയെ പലര്‍ക്കും പരിചിതമാണ്. എന്നാല്‍ ക്രിക്കറ്റിനെ ഗൗരവമായി കാണുന്ന ആരാധകര്‍ക്കിടയിലും താരങ്ങളിലും നല്ല ചിത്രമല്ല ജാര്‍വോയ്ക്കുള്ളത്. ജാര്‍വോയെ ഇംഗ്ലണ്ടില്‍ ശല്യക്കാരനായ ആരാധകനായി പ്രഖ്യാപിച്ചിട്ടുണ്ട്. തേ ജാര്‍വോ ഇന്ന് ചെന്നൈയിലുമെത്തി. ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം കാണാനാണ് ജാര്‍വോ എത്തിയത്. പതിവുപോലെ അദ്ദേഹം ഗ്യാലറിയില്‍ അടങ്ങിയിരുന്നില്ല.

ഇന്ത്യന്‍ ജേഴ്‌സിയും ധരിച്ച് നേരെ ഗ്രൗണ്ടിലേക്കിറങ്ങി. എന്നാല്‍ ഗ്രൗണ്ട് സ്റ്റാഫും വിരാട് കോലിയും ചേര്‍ന്ന് ജാര്‍വോയെ ഗ്രൗണ്ടില്‍ നിന്ന് കയറ്റിവിട്ടു. കാണികള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ സുരക്ഷാ വേലിയുണ്ട്. എന്നിട്ടും ജാര്‍വോ എങ്ങനെ ഗ്രൗണ്ടിലിറങ്ങി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സുരക്ഷ പൊട്ടിച്ച് ഗ്രൗണ്ടിലെത്തിയ ജാര്‍വോക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തമിഴ്‌നാട് പൊലീസ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയേക്കും. നിയമകുരുക്കില്‍ നിന്ന് ഊരിപ്പോരാന്‍ സമയമെടുക്കുമെന്നിരിക്കെ അദ്ദേഹത്തിന് തുടര്‍ന്നുള്ള ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ സാധിച്ചേക്കില്ല.

Scroll to load tweet…

2021ലെ ഇന്ത്യാ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഓവല്‍ ടെസ്റ്റിനിടെ ബൗളറായി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ജാര്‍വോ തന്നെ പിടിക്കാന്‍ ശ്രമിച്ച ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോയെ ഇടിച്ചിരുന്നു. ലോര്‍ഡ്‌സിലും ലീഡ്‌സിലും സമാനമായ രീതിയില്‍ ഇയാള്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്നിരുന്നു. ലോര്‍ഡ്‌സില്‍ ഇന്ത്യുടെ രണ്ടാം വിക്കറ്റ് വീണപ്പോള്‍ വിരാട് കോലിക്ക് പകരം നാലാം നമ്പറില്‍ കോലിയുടെ അതേ ജേഴ്‌സിയും ധരിച്ച് ആദ്യം ക്രീസിലെത്തിയത് ജാര്‍വോ ആയിരുന്നു. ഇതിന് പിന്നാലെ യോര്‍ക്ഷെയര്‍ കൗണ്ടി, ലീഡ്‌സ് സ്റ്റേഡിയത്തില്‍ ജാര്‍വോയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം കാണാന്‍ ചെന്നൈയുടെ 'തല' എത്തി, ആര്‍പ്പുവിളികളോടെ വരവേറ്റ് ആരാധകര്‍

ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാത്രമല്ല ഫുട്‌ബോള്‍ ഗ്രൗണ്ടിലും ജാര്‍വോ ഇതുപോലെ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് മത്സരത്തിനിടെയും ജാര്‍വോ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറുകയുണ്ടായി.