കഴിഞ്ഞ സീസണിലെ പോലെ തന്നെ ഈ വർഷവും ധോണി ബാറ്റിംഗ് ഓർഡറിൽ താഴെയായിരിക്കും ഇറങ്ങുക. ബാറ്റിംഗിൽ പരിമിതമായ റോള്‍ മാത്രം കൈകാര്യം ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ ധോണി കരിയർ അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്.
ദില്ലി: എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇത്തവണത്തേതെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ സീസണോടെ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് ധോണി വിരമിക്കാൻ സാധ്യതയുണ്ടെന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ധോണിക്ക് ശേഷം ടീമിനെ നയിക്കാൻ അനുയോജ്യനായ സീനിയർ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ ടീമിലെത്തിച്ചതോടെ ചെന്നൈ സ്വന്തമാക്കിക്കഴിഞ്ഞു. ഇതോടെ ധോണിയുടെ വിരമിക്കൽ എളുപ്പമാകുമെന്നും ചോപ്ര പറഞ്ഞു.
കഴിഞ്ഞ സീസണിലെ പോലെ തന്നെ ഈ വർഷവും ധോണി ബാറ്റിംഗ് ഓർഡറിൽ താഴെയായിരിക്കും ഇറങ്ങുക. ബാറ്റിംഗിൽ പരിമിതമായ റോള്‍ മാത്രം കൈകാര്യം ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ ധോണി കരിയർ അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. പരിക്കേറ്റ റുതുരാജ് ഗെയ്‌ക്‌വാദിന് പകരം കഴിഞ്ഞ സീസണിൽ ധോണിയാണ് ടീമിനെ നയിച്ചത്. എന്നാൽ ഇത്തവണ റുതുരാജ് ക്യാപ്റ്റനായി മടങ്ങിയെത്തുന്നതും സഞ്ജുവിന്‍റെ സാന്നിധ്യവും ധോണിയുടെ ഉത്തരവാദിത്തങ്ങൾ കുറയ്ക്കും.
ടി20 ലോകകപ്പിലെ ടൂർണമെന്‍റിന്‍റെ താരമായി എത്തുന്ന സഞ്ജുവിൽ നിന്ന് റൺമഴ തന്നെയാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്. സഞ്ജു ചേട്ടനെ ചെന്നൈ ടീം വലിയ സ്നേഹത്തോടെ സ്വീകരിക്കും. സീസണിന്‍റെ തുടക്കത്തിൽ ധോണി തന്നെയാകും വിക്കറ്റ് കീപ്പറാകുക എന്നാണ് കരുതുന്നത്. അതിനാൽ സഞ്ജുവിന് ഫീൽഡറുടെ റോളായിരിക്കും തുടക്കത്തിലുണ്ടാകുക. 'തല' ധോണിയും 'ചേട്ടാ' സഞ്ജുവും ഒന്നിക്കുന്നത് ഐപിഎല്ലിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായിരിക്കുമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു. ധോണിയുടെ കാര്യത്തിൽ ഒന്നും പ്രവചിക്കാനാവില്ല. എങ്കിലും സഞ്ജുവിനെപ്പോലെ ഒരു സീനിയർ കീപ്പറെ ലഭിച്ച സ്ഥിതിക്ക് ഇത് അദ്ദേഹത്തിന്‍റെ അവസാന സീസണാവാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.
