കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവിയും രഹാനെയുടെ ബാറ്റിംഗ് ശൈലിയും വലിയ ചർച്ചയായിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളയുന്ന നിലപാടാണ് 37-കാരനായ താരം സ്വീകരിച്ചത്.
കൊൽക്കത്ത: സൺറൈസേഴ്സ് ഹൈദരാബാദിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെ. തന്‍റെ സ്ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്യുന്നവർക്ക് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും താൻ നേടിയ വിജയങ്ങളിൽ അവർക്ക് അസൂയയാണെന്നും രഹാനെ തുറന്നടിച്ചു. മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് രഹാനെ പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവിയും രഹാനെയുടെ ബാറ്റിംഗ് ശൈലിയും വലിയ ചർച്ചയായിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളയുന്ന നിലപാടാണ് 37-കാരനായ താരം സ്വീകരിച്ചത്. എന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കുന്നവർ ഒന്നുകിൽ കളി കാണുന്നില്ല, അല്ലെങ്കിൽ അവർക്ക് എന്നോട് വ്യക്തിപരമായ എന്തോ അജണ്ടയുണ്ട്. ഞാൻ കളിക്കുന്നത് അവർക്ക് ഇഷ്ടമല്ല. ഞാൻ ഇതുവരെ നേടിയ വിജയങ്ങളിൽ അവർക്ക് അസൂയയാണ്. അതുകൊണ്ട് എനിക്ക് വലിയ ആശങ്കയൊന്നുമില്ല. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് നന്നായി അറിയാം- രഹാനെ പറഞ്ഞു.
തന്‍റെ 200-ാം ഐപിഎൽ മത്സരത്തിൽ 10 പന്തിൽ 8 റൺസ് മാത്രമെടുത്ത് പുറത്തായതിനെ രഹാനെ ന്യായീകരിച്ചു. അതൊരു മോശം ഇന്നിംഗ്‌സ് ആണെന്ന് ഞാൻ കരുതുന്നില്ല. റൺസ് കണ്ടെത്താനുള്ള ശ്രമം എന്‍റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ചിലപ്പോൾ ബാറ്റിംഗിൽ ആ താളം കിട്ടില്ല. കളി അറിയാത്തവരാണ് എന്നെക്കുറിച്ച് സംസാരിക്കുന്നത്. ഞാനെന്‍റെ കളി ഇത്രത്തോളം മെച്ചപ്പെടുത്തുമെന്ന് അവർ കരുതിയിരുന്നില്ല- രഹാനെ കൂട്ടിച്ചേർത്തു. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ 40 പന്തിൽ 67 റൺസ് നേടിയ കാര്യം രഹാനെ ഓർമ്മിപ്പിച്ചു. ഒരു ഇന്നിംഗ്‌സിലെ പരാജയം വെച്ച് തന്നെ വിലയിരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പവർപ്ലേ ഓവറുകളിൽ ഭയമില്ലാതെ ബാറ്റ് ചെയ്യുക എന്നതാണ് ടീമിന്‍റെ നയമെന്ന് രഹാനെ വ്യക്തമാക്കി. ഫിൻ ആലനുമായുള്ള ഓപ്പണിംഗ് കൂട്ടുകെട്ടിൽ താൻ സംതൃപ്തനാണ്. തോൽവികളിലും തന്‍റെ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും വിമർശകർ പറഞ്ഞുകൊണ്ടേയിരിക്കട്ടെ എന്നും രഹാനെ പറഞ്ഞു. ഹൈദരാബാദ് ഉയർത്തിയ 227 റൺസ് പിന്തുടർന്ന കൊൽക്കത്ത 161 റൺസിന് പുറത്തായി 65 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
