ഒന്നോ രണ്ടോ മത്സരത്തിലൊക്കെ അത് സംഭവിച്ചാല്‍ മനസിലാക്കാം. എന്നാല്‍ ഒരേ ചോദ്യത്തിന് ഒരേ ഉത്തരം നല്‍കി തോല്‍ക്കുന്നത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണെന്ന് അശ്വിന്‍.
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ 4-1ന്‍റെ ആധികാരിക ജയം നേടിയെങ്കിലും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ മങ്ങിയ ഫോം ഇന്ത്യക്ക് തലവേദനയായിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളിലും ബാറ്റ് ചെയ്ത സൂര്യകുമാര്‍ യാദവ് ആകെ 28 റണ്‍സ് മാത്രമാണ് നേടിയത്. ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ ബാറ്റിംഗ് ശൈലി മാറ്റിയെ മതിയാവു എന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍.
സൂര്യകുമാറിന്‍റെ ക്യാപ്റ്റന്‍സി കൊള്ളാമെന്നും എന്നാല്‍ ബാറ്റിംഗ് ശൈലി മാറ്റണമെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. സൂര്യകുമാറിന്‍റെ ക്യാപ്റ്റൻസിയല്ല പ്രശ്നം. അവന്‍റെ ബാറ്റിംഗാണ്. അവന്‍റെ ക്യാപ്റ്റൻസി മികച്ചതായിരുന്നു. പക്ഷെ സഞ്ജുവും സൂര്യയും ഈ പരമ്പരയില്‍ ഒരുപോലെയുള്ള ഷോട്ടുകള്‍ കളിച്ചാണ് പുറത്തായത്. ഒരേ പന്ത്, ഒരേ ഷോട്ട്, ഒരേ സ്ഥലം, ഒരേ തെറ്റ്, ഒരേ പുറത്താകല്‍ എന്നതായിരുന്നു രണ്ടുപേരുടെയും രീതിയെന്നും അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഒന്നോ രണ്ടോ മത്സരത്തിലൊക്കെ അത് സംഭവിച്ചാല്‍ മനസിലാക്കാം. എന്നാല്‍ ഒരേ ചോദ്യത്തിന് ഒരേ ഉത്തരം നല്‍കി തോല്‍ക്കുന്നത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ പുറത്താവുന്നതും സ്വതന്ത്രമായി കളിക്കാന്‍ ശ്രമിച്ച് പുറത്താവുന്നതും രണ്ടാണ്. സൂര്യകുമാര്‍ പരിചയസമ്പന്നനായ കളിക്കാരനാണ്. പക്ഷെ ഒരേ രീതിയില്‍ പുറത്താവുന്നുവെങ്കില്‍ ആത്മപരിശോധന നടത്തിയേ മതിയാവു. ക്രീസില്‍ വന്നപാടെ അടിക്കുന്നതിന് പകരം ശ്വാസമെടുക്കാന്‍ കുറച്ചു സമയമെടുക്കുന്നത് നല്ലതായിരിക്കും. ബാറ്റിംഗ് ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം തയാറാവണം.
ശുഭ്മാന്‍ ഗില്ലിനും യശസ്വി ജയ്സ്വാളിനും ഇനി ടി20 ടീമില്‍ തിരിച്ചെത്തുക ബുദ്ധിമുട്ടാകുമെന്ന സൂചനയും അശ്വിന്‍ നല്‍കി. പ്രതിഭാധാരാളിത്തം കൊണ്ടാണ് അത്. അതില്‍ അവര്‍ അപമാനിതരാകേണ്ട കാര്യമില്ല. തീര്‍ച്ചയായും ജയ്സ്വാളിന് ഇനിയും സാധ്യതയുണ്ട്. പക്ഷെ അഭിഷേക് ശര്‍മ ഇന്നലെ കളിച്ചതുപോലെയുള്ള പ്രകടനം തുടര്‍ന്നാല്‍ എങ്ങനെയാണ് അവനെ പുറത്തിരുത്താനാവുക. അവനില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാത്ത കളിയായിരുന്നു ഇന്നലെ മുംബൈയില്‍ പുറത്തെടുത്തതെന്നും അശ്വിന്‍ പറഞ്ഞു.
