ലോകകപ്പ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പങ്കിടണമായിരുന്നുവെന്ന് മുരളീധരന്‍
അതാത് ദിവസം ആരാണോ മികച്ചവര്‍ അവരാണ് ചാമ്പ്യന്‍മാര്‍. എന്നാല്‍ ഇത്തവണത്തെ ലോകകപ്പ് ഫൈനലില്‍ അങ്ങനെ ഒരു ടീമിനെ തെരഞ്ഞെടുക്കാനാവില്ല.
കൊളംബോ: ലോകകപ്പ് കിരീടം ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനുമായി പങ്കിടേണ്ടിയിരുന്നുവെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഫൈനലില്‍ ഒരു ടീമും വിജയ റൺ നേടിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് വഴിയൊരുക്കിയ നിയമം മാറുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു.
അതാത് ദിവസം ആരാണോ മികച്ചവര്‍ അവരാണ് ചാമ്പ്യന്‍മാര്‍. എന്നാല്‍ ഇത്തവണത്തെ ലോകകപ്പ് ഫൈനലില്‍ അങ്ങനെ ഒരു ടീമിനെ തെരഞ്ഞെടുക്കാനാവില്ല. കാരണം രണ്ട് ടീമും ഒരുപോലുള്ള പ്രകടനമാണ് പുറത്തെടുത്തത്. അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക. അതുകൊണ്ടുതന്നെ നിലവിലെ നിയമം പരിഷ്കരിക്കുക എന്നതാണ് മുന്നിലുളള മാര്‍ഗം. അനുഭവങ്ങള്‍ ഉണ്ടാവുമ്പോഴാണ് പരിഹാരം തേടുകയെന്നും വൈകാതെ നിയമത്തില്‍ വൈകാതെ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും മുരളി വ്യക്തമാക്കി.
ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടീമുകള്‍ തുല്യത പാലിച്ചതോടെ കൂടുതൽ ബൗണ്ടറി നേടിയ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 2007, 2011 ലോകകപ്പുകളില്‍ ഫൈനലിലെത്തിയ ലങ്കന്‍ ടീമില്‍ അംഗമായിരുന്നു മുരളീധരന്‍