വാങ്കഡെയിലെ പിച്ച് ഒരിക്കൽ കൂടി ബാറ്റർമാർക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മത്സരത്തിന്‍റെ തുടക്കത്തിൽ പേസർമാർക്ക് പിച്ചിൽ നിന്ന് ചെറിയ ആനുകൂല്യം ലഭിച്ചേക്കും.
മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച അമേരിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് അമേരിക്കക്കെതിരെ ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണര്‍മാരായി ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
പനിയുള്ള ജസ്പ്രീത് ബ്രുമ്രയും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലില്ല. പരിക്കുമൂലം പുറത്തായ ഹര്‍ഷിത് റാണക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജാണ് ബുമ്രക്ക് പകരം അര്‍ഷ്ദീപിനൊപ്പം രണ്ടാം പേസറായി ടീമിലെത്തിയത്. പരിക്കുള്ള വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. വരുണും അക്സറും സ്പിന്നര്‍മാരായി പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കുല്‍ദീപും പുറത്തായി. ഇതിന് മുമ്പ് 2024ലെ ടി20 ലോകകപ്പിലാണ് ഇന്ത്യയും അമേരിക്കയും നേര്‍ക്കുനേര്‍ വന്നത്. അന്ന് ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു.
പിച്ച് റിപ്പോർട്ടും കാലാവസ്ഥാ പ്രവചനവും
വാങ്കഡെയിലെ പിച്ച് ഒരിക്കൽ കൂടി ബാറ്റർമാർക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മത്സരത്തിന്‍റെ തുടക്കത്തിൽ പേസർമാർക്ക് പിച്ചിൽ നിന്ന് ചെറിയ ആനുകൂല്യം ലഭിച്ചേക്കും. മഴ പെയ്യാൻ സാധ്യതയില്ലെന്നാണ് കാലവസ്ഥാ പ്രവചനം. താപനില 30 ഡിഗ്രി സെൽഷ്യസിന് താഴെയായിരിക്കാനാണ് സാധ്യത.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, അക്സർ പട്ടേൽ, ശിവം ദുബെ, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
യുഎസ്എ പ്ലേയിംഗ് ഇലവന്‍
ആൻഡ്രീസ് ഗൗസ്, സായ്‌തേജ മുക്കമല്ല, മൊണാങ്ക് പട്ടേൽ (ക്യാപ്റ്റൻ), മിലിന്ദ് കുമാർ, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം രഞ്ജനെ, ഹർമീത് സിംഗ്, മുഹമ്മദ് മോഹ്സിൻ, ഷാഡ്‌ലി വാൻ ഷാൽക്വിക്, അലി ഖാൻ, സൗരഭ് നേത്രവാൽക്കർ.
ഇന്ത്യയുടെ വിജയക്കുതിപ്പ്
2024 ജൂണിൽ ടി20 ലോകകപ്പ് നേടിയത് മുതൽ ഇന്ത്യൻ ടീം ടി20 മത്സരങ്ങളില്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന് കീഴില്‍ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2024നുശേഷം കളിച്ച 41 ടി20 മത്സരങ്ങളിൽ 33 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. ഇതിൽ കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലെ തോൽവി അറിയാതെയുള്ള ഏഴ് മത്സരങ്ങളും ഉൾപ്പെടുന്നു. എട്ട് ദ്വിരാഷ്ട്ര പരമ്പരകളാണ് ഈ കാലയളവില്‍ സ്വന്തമാക്കിയത്; ഇതിൽ നാലെണ്ണം വീതം നാട്ടിലും വിദേശത്തുമായിരുന്നു.
