ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് വേണ്ടി ഓപ്പണർ ട്രാവിസ് ഹെഡ് ഒരിക്കൽ കൂടി തകർപ്പൻ പ്രകടനം പുറത്തെടുത്തു.

ഹൈദരാബാദ്: ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് പത്താം ഓവര്‍ തുടങ്ങുമ്പോള്‍ 105-1 എന്ന മികച്ച നിലയില്‍ നിന്ന് 60 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ നിശ്ചിത 19 ഓവറിൽ 165 റൺസിന് ഓള്‍ ഔട്ടായി. 28 പന്തില്‍ 61 റണ്‍സെടുത്ത ട്രാവിസ് ഹെ‍ഡാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷന്‍ 29 പന്തില്‍ 42 റണ്‍സടിച്ചപ്പോള്‍ അഭിഷേക് ശര്‍മ 10 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി 36 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സുനില്‍ നരെയ്ന്‍ 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

വെടിക്കെട്ട് തുടക്കം, പിന്നെ കൂട്ടത്തകര്‍ച്ച

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് വേണ്ടി ഓപ്പണർ ട്രാവിസ് ഹെഡ് ഒരിക്കൽ കൂടി തകർപ്പൻ പ്രകടനം പുറത്തെടുത്തു. 22 പന്തിൽ അർദ്ധ സെഞ്ച്വറി പിന്നിട്ട ഹെഡ്, ആകെ 28 പന്തിൽ നിന്ന് 61 റൺസ് (9 ഫോർ, 3 സിക്സ്) നേടി. പവര്‍ പ്ലേയില്‍ അഭിഷേക് ശര്‍മയെ(10 പന്തില്‍ 15) പുറത്താക്കിയ കാര്‍ത്തിക് ത്യാഗിയാണ് ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഇഷാന്‍ കിഷനും ട്രാവിസ് ഹെഡും ചേര്‍ന്ന് 100 കടത്തിയശേഷമായിരുന്നു ഹൈദരാബാദിന്‍റെ നാടകീയ തകര്‍ച്ച.

ഇഷാൻ കിഷൻ (42) എന്നിവർ നൽകിയ പിന്തുണയോടെ ഒമ്പതാം ഓവറിൽ തന്നെ ഹൈദരാബാദ് 100 കടന്നിരുന്നു. അനായാസം 200 കടക്കുമെന്ന് തോന്നിച്ച ഹൈദരാബാദിനെ സ്പിൻ കരുത്തിലാണ് കൊല്‍ക്കത്ത തളച്ചത്. ഹൈദരാബാദിന്‍റെ സലിൽ അറോറയെ പുറത്താക്കിയ സുനിൽ നരെയ്ന്‍ ഐപിഎല്ലിൽ 200 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ വിദേശ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി.

View post on Instagram

ഹെഡ് ഉൾപ്പെടെയുള്ള മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് ഹൈദരാബാദിന്‍റെ നട്ടെല്ലൊടിച്ചത്. തകര്‍ച്ചയില്‍ രക്ഷകനാകാറുള്ള ഹെന്‍റിച്ച് ക്ലാസനെ കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ റൊവ്മാന്‍ പവല്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കിയതോടെ ഹൈദരാബാദിന്‍റെ പ്രതീക്ഷകള്‍ അവസാനിച്ചു. കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ വരിഞ്ഞു മുറുക്കിയപ്പോള്‍ തുടർച്ചയായ അഞ്ച് വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഹൈദരാബാദിന് സ്വന്തം തട്ടകത്തിൽ 200 കടക്കാനായില്ല. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ കൊൽക്കത്തയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക