സായ് സുദർശന് പകരക്കാരനായി മുംബൈ ബാറ്റർ സർഫറാസ് ഖാനെയും, കാൽമുട്ടിനേറ്റ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരം ജമ്മു കശ്മീരിലെ പേസർ ആക്വിബ് നബിയെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ബാറ്റര്‍ സായ് സുദർശനും പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും പരിക്കിനെ തുടർന്ന് പരമ്പര പൂര്‍ണമായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ട് പര്യടനത്തിനിടെയേറ്റ ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനാൽ ഒന്നാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന സുന്ദർ രണ്ടാം ടെസ്റ്റിൽ കളിക്കുമെന്നായിരുന്നു റിപ്പോട്ട്. എന്നാൽ സുന്ദറിനെ റിസ്ക് എടുത്ത് രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കേണ്ടെന്നാണ് ബിസിസിഐ മെഡിക്കൽ സംഘത്തിന്‍റെയും ടീം മാനേജ്‌മെന്‍റിന്‍റെയും നിലപാട്. നിലവിൽ ബംഗളൂരുവിലെ സെന്‍റർ ഓഫ് എക്സലൻസിൽ തുടരുന്ന സുന്ദറിന്‍റെ കാര്യത്തിൽ വരുന്ന ആഴ്ചയോടെ അന്തിമ തീരുമാനമെടുക്കും.
നേരത്തെ, കാൽവിരലിനേറ്റ പരിക്കിനെ തുടർന്ന് ഒഴിവാക്കപ്പെട്ട സായ് സുദർശന് പകരക്കാരനായി മുംബൈ ബാറ്റർ സർഫറാസ് ഖാനെയും, കാൽമുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനാൽ പുറത്തായ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരം ജമ്മു കശ്മീരിലെ പേസർ ആക്വിബ് നബിയെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ ഓഗസ്റ്റ് 15-ന് ഗാല്ലെയിൽ ആദ്യ ടെസ്റ്റും ഓഗസ്റ്റ് 23-ന് കൊളംബോയിൽ രണ്ടാം ടെസ്റ്റും ആരംഭിക്കാനിരിക്കെ പ്രധാന താരങ്ങളുടെ പരിക്ക് ടീമിന് വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും, ശ്രീലങ്കൻ ക്രിക്കറ്റ് എക്സ്ഐക്കെതിരെ നടന്ന മൂന്ന് ദിവസത്തെ പരിശീലന മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയുടെ (142) കരുത്തിൽ 6 വിക്കറ്റിന്‍റെ ഉജ്ജ്വല ജയം നേടാനായത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും സംഘത്തിനും വലിയ ആത്മവിശ്വാസം പകരുന്നുണ്ട്.
