ജോലി സമയം കഴിഞ്ഞ് ഔദ്യോഗിക കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കാൻ അവകാശം നൽകുന്ന 'റൈറ്റ് ടു ഡിസ്കണക്ട്' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. എ.എ. റഹീം എം.പി അവതരിപ്പിച്ച ബില്ലിന്റെ വിശദാംശങ്ങൾ.
ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് അവകാശം നൽകുന്ന റൈറ്റ് ടു ഡിസ്കണക്ട് സ്വകാര്യ ബിൽ എഎ റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. വിഷയത്തിൽ രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എഎ റഹീം. വർദ്ധിച്ചുവരുന്ന ജോലിഭാരവും ഡിജിറ്റൽ യുഗത്തിലെ എപ്പോഴും ഓൺലൈൻ ആയിരിക്കണമെന്ന സമ്മർദ്ദവും ജീവനക്കാരുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
നിശ്ചിത ജോലിസമയത്തിന് ശേഷം വരുന്ന ഫോൺ കോളുകൾ, ഇമെയിലുകൾ, മെസ്സേജുകൾ എന്നിവയോട് പ്രതികരിക്കാതിരിക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശമുണ്ടാകണം എന്നതാണ് ബില്ലിലെ പ്രധാന നിര്ദേശം. ജോലി സമയം കഴിഞ്ഞുള്ള ആശയവിനിമയങ്ങളിൽ പ്രതികരിക്കാത്തതിന്റെ പേരിൽ ജീവനക്കാർക്കെതിരെ പിരിച്ചുവിടലോ മറ്റ് അച്ചടക്ക നടപടികളോ സ്വീകരിക്കാൻ പാടില്ല. ഈ അവകാശം വിനിയോഗിക്കുന്നതിന്റെ പേരിൽ പ്രമോഷനോ മറ്റ് കരിയർ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടരുത്. ഓരോ സ്ഥാപനവും തങ്ങളുടെ റൈറ്റ് ടു ഡിസ്കണക്ട് നയം ട്രേഡ് യൂണിയനുകളുമായോ ജീവനക്കാരുടെ പ്രതിനിധികളുമായോ ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും ബില്ലിൽ പറയുന്നു.
ഐടി, പ്ലാറ്റ്ഫോം സെക്ടർ, മറ്റ് സേവന മേഖലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളാണ് പ്രധാനമായും ഈ പ്രശ്നം നേരിടുന്നത്. കൊവിഡിന് ശേഷമുള്ള ഹൈബ്രിഡ്, റിമോട്ട് തൊഴിൽ രീതികൾ ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കിയതായി എഎ റഹീം ചൂണ്ടിക്കാട്ടി. ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
മറ്റ് രണ്ട് ബില്ലുകൾ കൂടി
റൈറ്റ് ടു ഡിസ്കണക്ട് ബില്ലിന് പുറമെ മറ്റ് രണ്ട് സ്വകാര്യ ബില്ലുകൾ കൂടി എംപി അവതരിപ്പിച്ചു. എജ്യുക്കേഷണൽ കൺസൾട്ടൻസീസ് റെഗുലേഷൻ ബിൽ 2025: വിദ്യാഭ്യാസ കൺസൾട്ടൻസികളെ നിയന്ത്രിക്കുന്നതിനും വിദ്യാർത്ഥികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുമാണിത്. എൻവയോൺമെന്റ് ഭേദഗതി ബിൽ 2025: കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായുള്ള നിയമഭേദഗതിയാണിത്.


