ഇന്ത്യയുടെ ഹിമാലയന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മലേഷ്യക്ക് തുടക്കം മുതല്‍ അടിതെറ്റി. 19 പന്ത് നേരിട്ടെങ്കിലും ഓപ്പണര്‍ മൊഹമ്മദ് ഹെയറില്‍ റണ്ണെടുക്കാതെ പുറത്തായി.
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യയെ 315 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഗ്യാന്‍ കുണ്ടുവിന്‍റെ ഇരട്ട സെഞ്ചുറി മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെടുത്തപ്പോള്‍ മലേഷ്യ 32.1 ഓവറില്‍ 93 റണ്‍സിന് ഓള്‍ ഔട്ടായി. ഒമ്പതാമനായി ക്രീസിലെത്തിയ 35 റണ്‍സെടുത്ത ഹംസ പാംഗിയാണ് മലേഷ്യയുടെ ടോപ് സ്കോറര്‍. 13 റണ്‍സെടുത്ത ക്യാപ്റ്റൻ ഡീസ പാട്രോയും 12 റണ്‍സെടുത്ത മുഹമ്മദ് അഫിനിദും 10 റണ്‍സെടുത്ത ജാഷ്വിന്‍ കൃഷ്ണമൂര്‍ത്തിയും മാത്രമാണ് മലേഷ്യൻ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ 22 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്തപ്പോള്‍ ഉദ്ധവ് മോഹന്‍ രണ്ടു വിക്കറ്റെടുത്തു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 408-7, മലേഷ്യ 32.1 ഓവറില്‍ 93ന് ഓള്‍ ഔട്ട്.
ഇന്ത്യയുടെ ഹിമാലയന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മലേഷ്യക്ക് തുടക്കം മുതല്‍ അടിതെറ്റി. 19 പന്ത് നേരിട്ടെങ്കിലും ഓപ്പണര്‍ മൊഹമ്മദ് ഹെയറില്‍ റണ്ണെടുക്കാതെ പുറത്തായി. ഏഴ് പന്ത് നേരിട്ട മറ്റൊരു ഓപ്പണര്‍ ആസിബ് വാജ്ദിക്കും അക്കൗണ്ട് തുറക്കാനായില്ല. മൊഹമ്മഹ് അഫിനിദും ക്യാപ്റ്റന്‍ ഡീസ പാട്രോയും പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും അധികനേരം തുടരാനായില്ല. 38-7ലേക്കും 57-8ലേക്കും വീണ മലേഷ്യയെ ഹംസ പാംഗിയുടെ പോരാട്ടമാണ് 93 റണ്‍സിലെത്തിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 125 പന്തില്‍ 209 റണ്‍സുമായി പുറത്താവാതെ നിന്ന അഭിഗ്യാന്‍ കുണ്ടുവിന്‍റെ ഇരട്ട സെഞ്ചുറി കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ കുറിച്ചത്.125 പന്തുകള്‍ നേരിട്ട കുണ്ടു ഒമ്പത് സിക്‌സും 17 ഫോറും നേടി. വേദാന്ത് ത്രിവേദി (106 പന്തില്‍ 90), വൈഭവ് സൂര്യവന്‍ഷി (26 പന്തില്‍ 50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് അക്രം മലേഷ്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ബിയില്‍ യുഎഇ, പാകിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.
പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം ആരോണ്‍ ജോര്‍ജ്, ഹെനില്‍ പട്ടേല്‍ എന്നിവര്‍ ഇന്ന് പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നില്ല. പകരം ഹര്‍വന്‍ഷ് പങ്കാലിയ, കിഷന്‍ കുമാര്‍ സിംഗ് എന്നിവര്‍ ടീമിലെത്തി.


