ക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്മാരായ ബംഗ്ലാദേശിനോട് അവസാനം ഒന്ന് പതറിയെങ്കിലും ജയവുമായി  സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ ടീം ഇന്ത്യയാണ്. ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയും ഇന്ത്യക്ക് തന്നെ. എന്നാൽ ലോകകപ്പിന് മുന്‍പ് മിന്നും ഫോമിലായിരുന്ന ഹര്‍നൂര്‍ സിംഗ് കരിബിയീന്‍ ഗ്രൗണ്ടുകളില്‍ തിളങ്ങാത്തത് ഇന്ത്യക്ക് വെല്ലുവിളിയാണ്. 

ആന്‍റിഗ്വ: അണ്ടര്‍-19 ലോകകപ്പില്‍(Under-19 World Cup 2022) ഇന്ത്യക്ക് ഇന്ന് സെമിപോരാട്ടം. കരുത്തരായ ഓസ്ട്രേലിയ(India vs Australia) ആണ് ഇന്ത്യയുടെ എതിരാളികൾ. ആന്‍റിഗ്വയിൽ ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന് മത്സരം തുടങ്ങും. കൊവിഡ് കാരണം നായകന്‍ യാഷ് ദുള്‍ അടക്കമുള്ള പ്രമുഖരെ നഷ്ടപ്പോഴും ഇന്ത്യയുടെ കൗമാരപ്പട ടൂര്‍ണമെന്‍റില്‍ പതറിയില്ല. നാല് കളിയിലും ജയവുമായാണ് ഇന്ത്യന്‍ യുവനിര ക്വാര്‍ട്ടറിലെത്തിത്.

ക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്മാരായ ബംഗ്ലാദേശിനോട് അവസാനം ഒന്ന് പതറിയെങ്കിലും ജയവുമായി സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ ടീം ഇന്ത്യയാണ്. ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയും ഇന്ത്യക്ക് തന്നെ. എന്നാൽ ലോകകപ്പിന് മുന്‍പ് മിന്നും ഫോമിലായിരുന്ന ഹര്‍നൂര്‍ സിംഗ് കരിബിയീന്‍ ഗ്രൗണ്ടുകളില്‍ തിളങ്ങാത്തത് ഇന്ത്യക്ക് വെല്ലുവിളിയാണ്.

കഴിഞ്ഞ രണ്ട് ലോകകപ്പിലെ നോക്കൗട്ട് പോരാട്ടത്തിലും ഇന്ത്യക്ക് മുന്നിൽ വീണതിന്‍റെ കണക്കുതീര്‍ക്കാനാകും ഓസ്ട്രേലിയ ഇറങ്ങുക. മികച്ച ഫോമിലുളള പേസര്‍മാരായ ടോം വിറ്റ്നിയും വില്ല്യം സാൽസ്മാനും ആദ്യ 10 ഓവറില്‍ ഇന്ത്യക്ക് ഭീഷണിയാകും. ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നിൽ ഓസ്ട്രേലിയ പതറിയതിലാകും ഇന്ത്യന്‍ നായകന്‍ യാഷ് ദുള്ളിന്‍റെ പ്രതീക്ഷ.

ലോകകപ്പിന് മുന്‍പുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്തിരുന്നു. ഓസ്ട്രേലിയക്ക് എതിരെ മികച്ച റെക്കോര്‍ഡുള്ള ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ വി വി എസ് ലക്ഷ്മണിന്‍റെ ഡ്രസ്സിംഗ് റൂമിലെ സാന്നിധ്യവും നിര്‍ണായക പോരാട്ടത്തിൽ ഇന്ത്യക്ക് കരുത്താകും.

അഫ്ഗാന്‍റെ പോരാട്ടവീര്യം മറികടന്ന് ഇംഗ്ലണ്ട്

ഇന്നലെ നടന്ന ആദ്യ സെമിയില്‍ അഫ്ഗാനെ 15 റണ്‍സിന് വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഉയര്‍ത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 215 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മഴ മൂലം 47 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് വിക്കറ്റിന231 റൺസെടുത്തു.

ഓപ്പണര്‍ ജോര്‍ജ് തോമസ് 50ഉം ജോര്‍ജ് ബെൽ 56ഉം റൺസടുത്തു. മറുപടി ബാറ്റിംഗില്‍ അല്ലാ നൂര്‍(60), മുഹമ്മദ് ഇസാഖ്(43), അബ്ദുള്‍ ഹാദി(37), ബിലാല്‍ അഹമ്മദ്(33) എന്നിവര്‍ തിളങ്ങിയെങ്കിലും അഫ്ഗാന് ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. ഇംഗ്ലണ്ടിനായി റെഹാന്‍ അഹമ്മദ് നാലു വിക്കറ്റെടുത്തു. 1998ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് അണ്ടർ 19 ലോകകപ്പിന്‍റെ ഫൈനലിലെത്തുന്നത്.