സേവിയര്‍ ബാര്‍ട്‌ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിൽ സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെ മൂന്നാമനായാണ് ആയുഷ് മാത്രെ ക്രീസിലെത്തിയത്. ഉടൻ തന്നെ ഫീല‍ഡ് അമ്പര്‍ ആയുഷ് മാത്രെയുടെ ബാറ്റ് ഗേജ് പരിശോധനയ്ക്ക് വിധേയമാക്കി.

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള പോരാട്ടത്തിനിടെ ബാറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ട് ചെന്നൈ യുവതാരം ആയുഷ് മാത്രെ. ബാറ്റിന്‍റെ വീതി അളക്കുന്ന 'ബാറ്റ് ഗേജ്' പരിശോധനയിൽ ആയുഷ് മാത്രെ പരാജയപ്പെട്ടെങ്കിലും അത് അമ്പയർക്ക് പറ്റിയ അബദ്ധമായിരുന്നുവെന്ന് പിന്നിട് വ്യക്തമായി.

സേവിയര്‍ ബാര്‍ട്‌ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിൽ സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെ മൂന്നാമനായാണ് ആയുഷ് മാത്രെ ക്രീസിലെത്തിയത്. ഉടൻ തന്നെ ഫീല‍ഡ് അമ്പര്‍ ആയുഷ് മാത്രെയുടെ ബാറ്റ് ഗേജ് പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ ആദ്യ ശ്രമത്തിൽ ബാറ്റ് ഗേജിലൂടെ കടന്നുപോയില്ല. ഇതോടെ താരം മറ്റൊരു ബാറ്റ് വരുത്തിയെങ്കിലും അതും പരാജയപ്പെട്ടു. തുടർച്ചയായി രണ്ട് ബാറ്റുകൾ പരാജയപ്പെട്ടതോടെ ആയുഷ് മാത്രെ കടുത്ത ആശയക്കുഴപ്പത്തിലായി.

എന്നാൽ പരിശോധനയ്ക്കിടെയാണ് ആ വലിയ 'ബ്ലണ്ടർ' പുറത്തുവന്നത്. അമ്പയർ ബാറ്റ് ഗേജ് പിടിച്ചിരുന്നത് തലതിരിച്ചായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ശരിയായ രീതിയിൽ പരിശോധിച്ചപ്പോൾ ആയുഷ് മാത്രെ ആദ്യം ഉപയോഗിച്ച ബാറ്റ് തന്നെ കൃത്യമാണെന്ന് വ്യക്തമായി. ഇതോടെ സ്റ്റേഡിയത്തിലുടനീളം ചിരി പടർന്നു. കമന്‍ററി ബോക്സിലുണ്ടായിരുന്ന ഇയാൻ ബിഷപ്പും മൈക്കൽ ക്ലർക്കും അമ്പയറുടെ പിഴവിനെ കളിയാക്കുകയും ചെയ്തു.

ബാറ്റ് പരിശോധനക്ക് ശേഷം തകര്‍ത്തടിച്ച ആയുഷ് മാത്രെ പഞ്ചാബ് ബൗളർമാരെ നിലംപരിശാക്കി. 43 പന്തിൽ 73 റൺസ് (6 ഫോർ, 5 സിക്സ്) നേടിയ ആയുഷ് മാത്രെ ആയിരുന്നു ചെന്നൈയുടെ ടോപ് സ്കോറര്‍. ഈ പ്രകടനത്തോടെ ചേപ്പോക്ക് സ്റ്റേഡിയത്തിൽ ഐപിഎൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ആയുഷ് മാത്രെ സ്വന്തമാക്കി(18 വയസ്സും 261 ദിവസവും). 19 വയസിനുള്ളിൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന താരങ്ങളുടെ പട്ടികയില്‍ പൃഥ്വി ഷാക്കും വൈഭവ് സൂര്യവംശിക്കുമൊപ്പമെത്താനും ആയുഷ് മാത്രെക്കായി.

കഴി‍ഞ്ഞ സീസണില്‍ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതിനെ തുടർന്ന് പകരക്കാരനായാണ് ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റൻ കൂടിയായ ആയുഷ് മാത്രെ ചെന്നൈ ടീമിലെത്തിയത്. ചെന്നൈക്കായി കളിച്ച 9 ഇന്നിംഗ്‌സുകളിൽ നിന്നായി 183 സ്ട്രൈക്ക് റേറ്റിൽ 313 റൺസ് ആണ് ആയുഷ് മാത്രെ ഇതുവരെ നേടിയത്. കഴിഞ്ഞ സീസണിൽ ആർസിബിക്കെതിരെ നേടിയ 94 റൺസാണ് ചെന്നൈ കുപ്പായത്തില്‍ ആയുഷ് മാത്രെയുടെ ഉയർന്ന സ്കോർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക