അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പരിക്കേറ്റ സ്പിന്നർ വരുൺ ചക്രവർത്തി പുറത്തായി. ആദ്യ മത്സരം ജയിച്ച് പരമ്പരയിൽ മുന്നിട്ടുനിൽക്കുന്ന ഇന്ത്യ, വരുണിന് പകരക്കാരനെ പ്രഖ്യാപിക്കാതെയാണ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്.
ദില്ലി: അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ട്വന്റി 20യ്ക്ക് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. ആദ്യ മത്സരത്തിനിടെ വരുണിന്റെ കാലിലെ പേശികള്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതമല്ലെന്നും, ഈമാസം അവസാനം ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വരുണിന് കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അക്ഷര്‍ പട്ടേലിനൊപ്പം രവി ബിഷ്‌ണോയിയും വാഷിംഗ്ടണ്‍ സുന്ദറും സ്പിന്നര്‍മാരായി ടീമിലുളളതിനാല്‍ വരുണിന് പകരം ആരെയും തിരഞ്ഞെടുത്തിട്ടില്ല.
പരിക്കില്‍ നിന്ന് മുക്തനായി രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വരുണ്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഇടംപിടിച്ചത്. ഇതിന് പിന്നാലെയാണിപ്പോള്‍ വരുണിന് വീണ്ടും പരിക്കേറ്റിരിക്കുന്നത്. അതേസമയം, അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് രണ്ടാം ട്വന്റി 20 തുടങ്ങുക. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അഫ്ഗാനിസ്ഥാന് ജയം അനിവാര്യം.
ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യരുടേയും സംഘത്തിന്റേയും ആധികാരിക വിജയം ഏഴ് വിക്കറ്റിന്. ജയമൊരുക്കിയത് അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗും അര്‍ഷ്ദീപ് സിംഗിന്റെ കണിശ ബൗളിംഗും. ഈ കരുത്ത് മറികടക്കാന്‍ നിലവിലെ പ്രകടനം മതിയാവില്ല അഫ്ഗാനിസ്ഥാന്. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത ഇല്ലെങ്കിലും സഞ്ജു സാംസണ് പകരം വൈഭവ് സൂര്യവന്‍ഷി ടീമില്‍ എത്തുമോയെന്ന് ആകാംക്ഷ. ആദ്യകളിയില്‍ സഞ്ജുവിന് നേടാനായത് പത്ത് റണ്‍ മാത്രം. ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും ശിവം നന്നായി പന്തെറിയേണ്ടത് ഇന്ത്യക്ക് അനിവാര്യം.
റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ഉള്‍പ്പടെയുളള ബാറ്റര്‍മാരും റാഷിദ് ഖാനും മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ് എന്നിവരുള്‍ക്ഷപ്പെട്ട സ്പിന്നര്‍മാരും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലേ അഫ്ഗാന് രക്ഷയുള്ളൂ. ഒന്നാം ട്വന്റി 20ക്ക് സമാന പിച്ചിലാണ് ഇന്നും കളിനടക്കുക. ഞായറാഴ്ച അഫ്ഗാന്റെ 156 റണ്‍സ് 38 പന്ത് ശേഷിക്കേയാണ് ഇന്ത്യ മറികടന്നത്.

