സഞ്ജു ടീമിലെത്താത്തത് കേരളത്തില്‍ നിന്നുള്ള താരമായതിനാലോ? മറുപടിയുമായി വെങ്കിടേഷ് പ്രസാദ്
സഞ്ജു വി സാംസണ്‍ അന്തിമ ഇലവനില്‍ എത്തണമെങ്കില്‍ എന്ത് ചെയ്യണം എന്ന കാര്യത്തിനും മുന്‍ താരത്തിന്‍റെ മറുപടി
കണ്ണൂര്‍: മലയാളി താരം സഞ്ജു വി സാംസണെ പ്രശംസിച്ച് മുൻ താരം വെങ്കിടേഷ് പ്രസാദ്. അസാമാന്യ പ്രതിഭയും പ്രഹരശേഷിയുമുള്ള കളിക്കാരനാണ് സഞ്ജു. വേഗത്തിൽ പന്തെറിയുന്ന കരുത്തുള്ള ബൗളിംഗ് നിരയാണ് ഇപ്പോൾ ഇന്ത്യയുടേതെന്നും മുൻ പേസ് ബൗളർ കണ്ണൂരിൽ പറഞ്ഞു.
സഞ്ജുവിന് അന്തിമ ടീമിൽ ഇടം കിട്ടാത്തത് കേരളത്തിൽ നിന്നുള്ള താരമായത് കൊണ്ടാണെന്ന് പറയാനാകില്ല. സ്ഥിരതയാർന്ന പ്രകടനമാണ് സെലക്‌ടർമാർക്കുള്ള മറുപടി. ഇന്ത്യൻ ബൗളിംഗ് നിര എറെ മികച്ചതെന്നും മുൻ പേസർ. മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ തലവനായത് ഇന്ത്യൻ ക്രിക്കറ്റിന് വലിയ നേട്ടമാണെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഗോ ഗെറെറ്റേഴ്‌സ് ക്രിക്കറ്റ് അക്കാദമിയിലെ കുട്ടികളുടെ ബൗളിംഗ് പ്രകടനം വിലയിരുത്തിയ വെങ്കിടേഷ് പ്രസാദ് കുട്ടികൾക്ക് നിർദ്ദേശങ്ങളും നൽകി. കാനറ ബാങ്ക് ക്രിക്കറ്റ് അക്കാദമിക്ക് നൽകുന്ന സ്‌പോൺസർഷിപ്പ് തുകയായ അഞ്ച് ലക്ഷം രൂപയും കൈമാറി.
ശ്രീലങ്കയ്‌ക്ക് എതിരായ മൂന്ന് ടി20കളുടെ ടീമിനെ ഇന്ന് പ്രഖ്യാപിച്ചുപ്പോള്‍ സ‍്ഞ്ജു വി സാംസണിന്‍റെ പേരുമുണ്ട്. മൂന്നാം ഓപ്പണറായാണ് മലയാളി താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി അഞ്ചിന് ഗുവാഹത്തിയില്‍ പരമ്പരയിലെ ആദ്യ മത്സരം നടക്കും.