മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാര്‍ വിരമിച്ചു
ഇന്ത്യന്‍ കുപ്പായത്തില്‍ 31 ഏകദിനങ്ങളിൽ കളിച്ച വിനയ് കുമാര്‍ 38 വിക്കറ്റുകളും ഒമ്പത് ടി-20കളിൽ 10 വിക്കറ്റുകളും ഒരു ടെസ്റ്റ് മത്സരത്തിൽ നിന്ന് ഒരു വിക്കറ്റുമാണ് വിനയ് കുമാറിന്‍റെ രാജ്യാന്തര കരിയറിലെ നേട്ടം. ഐപിഎലിൽ 105 മത്സരങ്ങളിൽ പന്തെറിഞ്ഞ താരം 105 വിക്കറ്റുകളും വീഴ്ത്തി.
ബംഗലൂരു: മുന്‍ ഇന്ത്യന്‍ പേസര്‍ വിനയ് കുമാര്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കരിയറിൽ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും വിനയ് കുമാര്‍ നന്ദി അറിയിച്ചു. ഇന്ത്യക്കായി 31 ഏകദിനങ്ങളിലും 9 ടി-20കളിലും ഒരു ടെസ്റ്റ് മാച്ചിലും കളിച്ച താരമാണ് 37കാരനായ വിനയ് കുമാർ.
അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, എം.എസ്. ധോണി, വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശർമ തുടങ്ങിവർക്കൊപ്പം കളിക്കാൻ കഴിഞ്ഞത് കരിയറിലെ വിലപ്പെട്ട അനുഭവമാണെന്ന് വിനയ് കുമാര്‍ വിരമിക്കല്‍ ട്വീറ്റില്‍ വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിൽ സച്ചിൻ ടെണ്ടുൽകറുടെ മാര്‍ഗനിര്‍ദേശത്തിന് കീഴിലും കളിക്കാൻ കഴിഞ്ഞു.
കഴിഞ്ഞ 25 വർഷമായി ക്രിക്കറ്റ് ജീവിതത്തിലെ നിരവധി സ്റ്റേഷനുകളിലൂടെ ഓടിക്കൊണ്ടിരുന്ന 'ദാവൺഗരെ എക്സ്പ്രസ്' ഇന്ന് 'റിട്ടയർമെന്‍റ്' എന്ന സ്റ്റേഷനിൽ എത്തിനിൽക്കുകയാണ്. സമ്മിശ്രമായ വികാരങ്ങളോടെ ആർ. വിനയ് കുമാർ എന്ന ഞാൻ രാജ്യാന്തര മത്സരങ്ങളിൽനിന്നും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽനിന്നും പടിയിറങ്ങിയതായി അറിയിക്കുന്നു. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെങ്കിലും എല്ലാ കായികതാരങ്ങളുടെയും ജീവിതത്തിൽ ഇതുപോലെ വിരാമം കുറിക്കേണ്ട ഒരു സന്ദർഭമുണ്ടാകും- വിനയ് കുമാര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ കുപ്പായത്തില്‍ 31 ഏകദിനങ്ങളിൽ കളിച്ച വിനയ് കുമാര്‍ 38 വിക്കറ്റുകളും ഒമ്പത് ടി-20കളിൽ 10 വിക്കറ്റുകളും ഒരു ടെസ്റ്റ് മത്സരത്തിൽ നിന്ന് ഒരു വിക്കറ്റുമാണ് വിനയ് കുമാറിന്‍റെ രാജ്യാന്തര കരിയറിലെ നേട്ടം. ഐപിഎലിൽ 105 മത്സരങ്ങളിൽ പന്തെറിഞ്ഞ താരം 105 വിക്കറ്റുകളും വീഴ്ത്തി.
99 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 114 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു, കൊച്ചി ടസ്കേഴ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്ക് വേണ്ടി പന്തെറിഞ്ഞു. 2004 മുതൽ 2019 വരെ ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയെ പ്രതിനിധീകരിച്ച വിനയ്, കഴിഞ്ഞ രണ്ടു വർഷമായി പോണ്ടിച്ചേരിക്കു വേണ്ടിയാണ് കളത്തിലിറങ്ങിയിരുന്നത്