ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടും റെസ്ലിംഗ് ഫെഡറേഷനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ദേശീയ സെലക്ഷൻ ട്രയൽസിലെ വിവാദപരമായ റഫറിയിങ്ങിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് ഫെഡറേഷൻ പുനഃപരിശോധന നടത്തുകയാണ്. 

ദില്ലി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. അടുത്തിടെ നടന്ന ദേശീയ സെലക്ഷന്‍ ട്രയല്‍സിനിടെ ഗുസ്തി താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തെക്കുറിച്ച് ഫെഡറേഷന്‍ പുനഃപരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ട്രയല്‍സിലെ വിനേഷിന്റെ മത്സരങ്ങള്‍, പ്രത്യേകിച്ച് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിഷുവിനെതിരെയുള്ള മത്സരത്തില്‍ വിനേഷ് 0-5 ന് പിന്നില്‍ നില്‍ക്കുമ്പോഴാണ് വിവാദങ്ങളുടെ തുടക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിഷുവിനെ പൂര്‍ണ്ണമായി നിലംപരിശാക്കാനുള്ള അവസരം വിനേഷിന് ലഭിച്ചെങ്കിലും, റഫറി മത്സരം തടസ്സപ്പെടുത്തുകയും വിനേഷിന് 4 പോയിന്റുകള്‍ മാത്രം നല്‍കുകയും ചെയ്തു. ഇതോടെ വിനേഷിന്റെ ക്യാമ്പില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു. ഇതിനിടെ വിനേഷിന്റെ ഭര്‍ത്താവ് സോംവീര്‍ രതി മത്സരക്കളത്തിലേക്ക് ഇറങ്ങുകയും ഒരു വാട്ടര്‍ ബോട്ടില്‍ എറിയുകയും ചെയ്തു. തുടര്‍ന്ന് റഫറിയുടെ തീരുമാനത്തെ വിനേഷ് ചലഞ്ച് ചെയ്യുകയും അതില്‍ വിജയിക്കുകയും ചെയ്തു.

എന്നാല്‍ തൊട്ടുപിന്നാലെ മറ്റൊരു വിവാദ തീരുമാനം കൂടിയുണ്ടായി. ഒരു ആം-ത്രോയിലൂടെ വിനേഷിന്റെ ക്യാമ്പ് 4 പോയിന്റുകള്‍ പ്രതീക്ഷിച്ച സ്ഥാനത്ത് റഫറി 2 പോയിന്റുകള്‍ മാത്രമാണ് നല്‍കിയത്. ഈ തീരുമാനത്തിനെതിരെ വിനേഷ് വീണ്ടും ചലഞ്ച് ചെയ്‌തെങ്കിലും ഇത്തവണ പരാജയപ്പെടുകയായിരുന്നു. റിവ്യൂവിനായി ഉപയോഗിച്ച വീഡിയോ ദൃശ്യങ്ങള്‍ കാണണമെന്ന് വിനേഷും പരിശീലകരും ആവശ്യപ്പെട്ടെങ്കിലും അത് കാണിക്കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.

റിവ്യൂ സ്‌ക്രീന്‍ തകരാറിലായതാണ് ഇതിന് കാരണമായി പറഞ്ഞത്. ഇത് ഡബ്ല്യു എഫ് ഐ പ്രസിഡന്റ് സഞ്ജയ് സിംഗും അദ്ദേഹത്തിന്റെ സംഘവും വിനേഷിന്റെ സപ്പോര്‍ട്ട് സ്റ്റാഫും തമ്മില്‍ കടുത്ത വാഗ്വാദത്തിന് കാരണമാവുകയും ട്രയല്‍സ് താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു.

നിലവില്‍, വിനേഷ് ഫോഗട്ടിന് അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചതായും ഫെഡറേഷന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഇതില്‍ തീരുമാനമെടുക്കുമെന്നും ഡബ്ല്യുഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു. ഭാവിയില്‍ നടക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലേക്കുമുള്ള സെലക്ഷന്‍ താരങ്ങളുടെ മുന്‍കാല നേട്ടങ്ങളോ പദവിയോ നോക്കാതെ പൂര്‍ണ്ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് ഡബ്ല്യുഎഫ്‌ഐ വ്യക്തമാക്കി.

YouTube video player