കൊവിഡ് ദുരിതാശ്വാസത്തിന് രണ്ട് കോടി രൂപ പ്രഖ്യാപിച്ച് കോലിയും അനുഷ്കയും
ഇരുവരും ചേര്‍ന്ന് ഏഴ് കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായാണ് രണ്ട് കോടി രൂപ നല്‍കുന്നത്.
മുംബൈ: രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് രണ്ട് കോടി രൂപ സഹായം നല്‍കുമെന്ന് ടീം ഇന്ത്യ നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും. ഇരുവരും ചേര്‍ന്ന് ഏഴ് കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് തുടക്കമിട്ടു.
ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ കെറ്റോ വഴിയാണ് ഇരുവരും പണം സമാഹരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് ഏഴ് കോടി രൂപ കണ്ടെത്താനാണ് ശ്രമം. ഈ തുക കൊവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ എത്തിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്കായും വാക്‌സിനേഷന്‍ ബോധവല്‍ക്കരണത്തിനും ടെലി മെഡിസിന്‍ സൗകര്യമൊരുക്കാനും ഉപയോഗിക്കും.
N 95 മാസ്കിന്റെ വില താങ്ങാനാവില്ലെന്ന് ആരാധകൻ, ആവശ്യപ്പെട്ടാൽ എത്തിക്കാമെന്ന് അശ്വിൻ
രാജ്യത്തിന്‍റെ ചരിത്രത്തിലെ സമാനതകളില്ലാത്ത കാലത്തൂകൂടിയാണ് കടന്നുപോകുന്നത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതാന്‍ രാജ്യം ആവശ്യപ്പെടുന്നുണ്ട്. സഹജീവികളെ സഹായിക്കാന്‍ ആളുകള്‍ രംഗത്തെത്തും എന്ന് ഉറപ്പാണ്. കൊവിഡ് കാലത്ത് കഴിയാവുന്നത്ര ആളുകളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നമുക്ക് പരമാവധി പേരെ സഹായിക്കാം... എന്നും കോലി പറഞ്ഞു. നിസ്സഹായരായി നാം സാക്ഷിയായിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന് ഈ ധനസമാഹരണം പ്രയോജനകരമാകും എന്നാണ് പ്രതീക്ഷയെന്ന് അനുഷ്‌ക പറഞ്ഞു
കൊവിഡ് മഹാമാരിക്കിടെ ഇന്ത്യക്ക് വലിയ സഹായഹസ്‌തമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുണ്ടായത്. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ്(50,000 ഡോളര്‍) ഇതിന് തുടക്കമിട്ടത്. മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ ഒരു ബിറ്റ്‌കോയിനും(ഏകദേശം 40 ലക്ഷത്തോളം രൂപ), ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രാഥമിക സഹായമായി 50,000 ഡോളറും(37 ലക്ഷം രൂപ) പ്രഖ്യാപിച്ചു. കൂടുതല്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും. വിന്‍ഡീസ് താരം നിക്കോളാസ് പുരാനും സഹായം അറിയിച്ചിട്ടുണ്ട്.
ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1 കോടി രൂപ), ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍(20 ലക്ഷം രൂപ), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ശ്രീവാത്‌സ് ഗോസ്വാമി(90,000 രൂപ), രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ട്(ഐപിഎല്‍ സാലറിയുടെ 10 ശതമാനം) എന്നിവരും ഐപിഎല്ലിനിടെ കൊവിഡ് സഹായം പ്രഖ്യാപിച്ചു. ഇതോടൊപ്പം ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികളും ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായം കൈമാറുമെന്ന് അറിയിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട് വിരാട് കോലി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona