മധുശങ്കയുടെ സ്ലോ ബോളില്‍ ബാറ്റുവെച്ച കോലി കവറില്‍ പാതും നിസങ്കയുടെ കൈയിലൊതുങ്ങി. നിരാശയോടെ തലകുനിച്ച് മടങ്ങിയ കോലി മുംബൈയില്‍ സച്ചിന് മുന്നില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം. മത്സരത്തിന് മുമ്പ് സച്ചിന്‍ വിരാട് കോലിയുമായി സംസാരിക്കുന്നതും കാണാമായിരുന്നു.
മുംബൈ: ഏകദിന സെഞ്ചുറികളില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ വിരാട് കോലി ഇനിയും കാത്തിരിക്കണം, ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തില്‍ സെഞ്ചുറി പ്രതീക്ഷ നല്‍കിയ കോലി 88 റണ്‍സെടുത്ത് പുറത്തായി. സാക്ഷാല്‍ സച്ചിനെ സാക്ഷി നിര്‍ത്തി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അപൂര്‍വ ഭാഗ്യമാണ് കോലിക്ക് ഇന്ന് നഷ്ടമായത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആദ്യ ഓവറിലെ നഷ്ടമായശേഷം ക്രീസിലെത്തിയ കോലി തുടക്കത്തില്‍ ഏതാനും അവസരങ്ങള്‍ നല്‍കിയെങ്കിലും ലങ്കൻ ഫീല്‍ഡര്‍മാര്‍ക്ക് അത് മുതലാക്കാനായില്ല. പിന്നീട് അവസരമൊന്നും നല്‍കാതെ ആഞ്ഞടിച്ച കോലി ശുഭ്മാന്‍ ഗില്ലിനൊപ്പം രണ്ടാം വിക്കറ്റില്‍ 189 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 92 റണ്‍സെടുത്ത ഗില്ലിനെ ദില്‍ഷന്‍ മധുശങ്ക മടക്കിയതിന് പിന്നാലെ കോലിയുടെ സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകരെ നിരാശരാക്കി കോലി മടങ്ങി.
ഇന്ത്യക്കെതിരെ ശ്രീലങ്ക ഇറങ്ങിയത് കറുത്ത ആം ബാന്‍ഡ് കൈയില്‍ ധരിച്ച്, കാരണം ഇതാണ്
മധുശങ്കയുടെ സ്ലോ ബോളില്‍ ബാറ്റുവെച്ച കോലി കവറില്‍ പാതും നിസങ്കയുടെ കൈയിലൊതുങ്ങി. നിരാശയോടെ തലകുനിച്ച് മടങ്ങിയ കോലി മുംബൈയില്‍ സച്ചിന് മുന്നില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം. മത്സരത്തിന് മുമ്പ് സച്ചിന്‍ വിരാട് കോലിയുമായി സംസാരിക്കുന്നതും കാണാമായിരുന്നു.
ഏകദിനത്തില്‍ നിലവില്‍ സച്ചിന് 49ഉം കോലിക്ക് 48ഉം സെഞ്ച്വറികളാണുള്ളത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ തന്നെ സച്ചിന്‍റെ റെക്കോര്‍ഡിന് അരികിലെത്തിയിരുന്നു. 95 റണ്‍സെടുത്ത കോലി വിജയ സിക്സര്‍ നേടാനുള്ള ശ്രമത്തില്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഡക്കായ കോലി ഇന്ന് ശ്രീലങ്കക്കെതിരെയും സെഞ്ചുറിയില്ലാതെ മടങ്ങിയതോടെ കാത്തിരിപ്പ് അടുത്ത മത്സരത്തിലേക്ക് നീണ്ടു. കോലിയുടെ 35-ാം പിറന്നാള്‍ ദിനത്തില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെ മത്സരത്തിലാണ് ഇനി ആരാധകരുടെ പ്രതീക്ഷ.
ടെസ്റ്റില്‍ 29ഉം ഏകദിനത്തില്‍ 48ഉം ടി20യില്‍ ഒരു സെഞ്ചുറിയുമാണ് വിരാട് കോലിയുടെ പേരിലുള്ളത്. ഈ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ 85 റണ്‍സടിച്ചാണ് വിരാട് കോലി റണ്‍വേട്ട തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 55 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോലി പാകിസ്ഥാനെതിരെ 16 റണ്‍സെടുത്ത് പുറത്തായി.ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ കോലി വിജയ സിക്സറിലൂടെയാണ് 48-ാം സെഞ്ചുറിയിലെത്തിയത്. ന്യൂസിലന്‍ഡിനെതിരെയും വിജയ സിക്സിലൂടെ സെഞ്ചുറിയിലെത്താന്‍ അവസരമുണ്ടായിരുന്നു കോലിക്ക് മുന്നില്‍. 95 റണ്‍സില്‍ നില്‍ക്കെ മാറ്റ് ഹെന്‍റിയുടെ പന്തില്‍ സിക്സിന് ശ്രമിച്ച കോലിയെ ഗ്ലെന്‍ ഫിലിപ്സ് ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ ഇംഗ്ലണ്ടിനെതിരെ പൂജ്യനായി പുറത്തായി.
