ഓസ്ട്രേലിയക്കെതിരായ ജയത്തിനുശേഷം ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ വിരാട് കോലി സ്മിത്തിന് കൈ കൊടുത്തശേഷം ആലിംഗനം ചെയ്യുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്തിരുന്നു.
ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഏകദിനങ്ങളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധകരെയും സഹതാരങ്ങളെയുമെല്ലാം ഞെട്ടിച്ചെങ്കിലും ഇക്കാര്യം വിരാട് കോലി നേരത്തെ അറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയക്കെതിരായ ജയത്തിനുശേഷം ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ വിരാട് കോലി സ്മിത്തിന് കൈ കൊടുത്തശേഷം ആലിംഗനം ചെയ്യുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സ്മിത്ത് വിരമിക്കുന്ന കോലി നേരത്തെയറിഞ്ഞിരുന്നുവെന്ന കാര്യം വ്യക്തമായത്.
പാറ്റ് കമിന്‍സിന് പകരം ചാമ്പ്യൻസ് ട്രോഫിയില്‍ ഓസീസിനെ നയിച്ച സ്മിത്ത് ഇന്നലെയാണ് ഏകദിനങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലെഗ് സ്പിന്‍ ഓള്‍റൗണ്ടറായിട്ടായിരുന്നു സ്മിത്തിന്‍റെ അരങ്ങേറ്റം.170 ഏകദിനങ്ങളില്‍ ഓസീസിനായി കളിച്ച സ്മിത്ത് 43.28 ശരാശരിയില്‍ 5800 റണ്‍സ് അടിച്ചെടുത്തു.
12 സെഞ്ചുറികളും 35 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ കരിയര്‍. 34.67 ശരാശരിയില്‍ 28 വിക്കറ്റും വീഴ്ത്തി. ഓസ്‌ട്രേലിയയെ നയിച്ചിട്ടുള്ള സ്മിത്ത് രണ്ട് തവണ ഏകദിന ലോകകപ്പ് ജേതാവുമായി. 2015, 2023 വര്‍ഷങ്ങളിലാണ് സ്മിത്ത് ലോകകപ്പ് നേടിയത്. ഇന്നലെ ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ 73 റണ്‍സുമായി ഓസീസിന്റെ ടോപ് സ്‌കോററായിരുന്നു 35കാരന്‍. 2016ല്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 164 റണ്‍സാണ് സ്മിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
ദക്ഷിണാഫ്രിക്കക്ക് വീണ്ടും അടിതെറ്റി; ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം
വിരമിക്കില്‍ പ്രഖ്യാപിച്ചുകൊണ്ട് സ്മിത്ത് പറഞ്ഞതിങ്ങനെ. ''ഇതൊരു വലിയ യാത്രയായിരുന്നു, അതിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ആശ്ചര്യപ്പെടുത്തിയ സമയങ്ങളും ഓര്‍ക്കാര്‍ ഇഷ്ടപ്പെടുന്ന സമയങ്ങളും കരിയറിലുണ്ടായിട്ടുണ്ട്. നിരവധി മികച്ച താരങ്ങള്‍ക്കൊപ്പം രണ്ട് ലോകകപ്പുകള്‍ നേടിയത് അതിലൊന്നാണ്. 2027 ലെ ലോകകപ്പിന് വേണ്ടി ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങി. വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് അവസരം നല്‍കണം. അവര്‍ക്ക് വേണ്ടി വഴിയൊരുക്കാനാണ് ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുന്നത്.'' അദ്ദേഹം പറഞ്ഞു.
