ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളും കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ തോറ്റു. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികള്‍ ജയിച്ചെങ്കിലും പിന്നീട് തുടര്‍ച്ചായായി മൂന്ന് ഏകദിനങ്ങള്‍ തോറ്റ് ഏകദിന പരമ്പര ഓസ്ട്രേലിയക്ക് അടിയറവെച്ചു.

ബംഗലൂരു: ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങിയ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോലിയുടെ പ്രകടനം ചങ്കിടിപ്പേറ്റുന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക്. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിനുമായി കോലിയുടെ നായകത്വത്തില്‍ ഇറങ്ങിയ അവസാന 13 മത്സരങ്ങളില്‍ 11ലും ടീം തോറ്റതോടെ ലോകകപ്പ് പടിവാതില്‍ക്കെ നില്‍ക്കെ ആരാധകരും ആശങ്കയിലായി.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളും കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ തോറ്റു. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികള്‍ ജയിച്ചെങ്കിലും പിന്നീട് തുടര്‍ച്ചായായി മൂന്ന് ഏകദിനങ്ങള്‍ തോറ്റ് ഏകദിന പരമ്പര ഓസ്ട്രേലിയക്ക് അടിയറവെച്ചു. ഇതിന് പിന്നാലെയാണ് ഐപിഎല്ലില്‍ കോലിയുടെ നേതൃത്വത്തിലിറങ്ങിയ ബംഗലൂരു കളിച്ച ആറു മത്സരങ്ങളും തോറ്റത്. തുടര്‍ തോല്‍വികള്‍ കോലിയുടെ നായകത്വത്തെക്കുറിച്ചുതന്നെ സംശയങ്ങളും ഉയര്‍ത്തിക്കഴിഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സൂപ്പര്‍ താരങ്ങളടങ്ങിയ കോലിയുടെ ടീം ഐപിഎല്ലില്‍ തോറ്റ് തുന്നംപാടുമ്പോള്‍ ശരാശരി കളിക്കാരെവെച്ച് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയത്തിലെത്തിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഏകദിന ടീമിലെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയും തുടക്കത്തിലെ തിരിച്ചടികളില്‍ നിന്ന് മുംബൈ ടീമിനെ കരകയറ്റിക്കഴിഞ്ഞു.

ബാറ്റ്സ്മാനെന്ന നിലയില്‍ കോലിക്ക് പകരക്കാരനില്ലെങ്കിലും ക്യാപ്റ്റന്‍സിയില്‍ കോലിയുടെ മികവാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഏകദിനങ്ങളെയും ടി20 ക്രിക്കറ്റിനെയും അപേക്ഷിച്ച് ടെസ്റ്റില്‍ കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് മികച്ചതാണ്. ഇതുവരെ 26 ജയങ്ങളും 10 തോല്‍വികളുമാണ് ടെസ്റ്റില്‍ കോലിയുടെ പേരിലുള്ളത്. എന്നാല്‍ ഐപിഎല്ലിലെത്തുമ്പോള്‍ ഇത് നേരെ തിരിച്ചാവും.

ഐപിഎല്ലിലെ എട്ടു ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മോശം ക്യാപ്റ്റന്‍സി റെക്കോര്‍ഡുള്ള നായകന്‍ കോലിയാണ്. ഐപിഎല്ലില്‍ ഇതുവരെ 45 ജയങ്ങളാണ് കോലിയുടെ നേതൃത്വത്തില്‍ ബംഗലൂരു നേടിയതെങ്കില്‍ 53 എണ്ണം തോറ്റു. 2012 മുതല്‍ ബംഗലൂരുവിനെ നയിക്കുന്ന കോലിയ്ക്ക് രണ്ടു തവണ മാത്രമാണ് ടീമിനെ പ്ലേ ഓഫിലെത്തിക്കാനായത്.