ഓസീസിനെതിരായ പരമ്പര നേട്ടത്തിന് ശേഷം അദ്ദേഹം ആരാധകരുടെ മനം കവര്‍ന്നു. നൂറാം ടെസ്റ്റ് മത്സരം കളിച്ച ഓസീസ് താരം നഥാന്‍ ലിയോണിന് ഇന്ത്യന്‍ ജേഴ്‌സി നല്‍കികൊണ്ടായിരുന്നത്. 

ബ്രിസ്‌ബേന്‍: ക്രിക്കറ്റ് ആരാധര്‍ക്ക് ഒരു തരത്തിലും വെറുപ്പ് തോന്നാത്ത താരമാണ് അജിന്‍ക്യ രഹാനെ. എപ്പോഴും അദ്ദേഹത്തിന് ഒരു ആരാധകവൃന്ദമുണ്ട്. രഹാനെ കരിയറിലുടനീളം ക്രിക്കറ്റിനോട് കാണിച്ച ബഹുമാനം കൊണ്ടാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള ഒരു ഇടം ലഭിക്കുന്നത്. ഇന്ന് ഓസീസിനെതിരായ പരമ്പര നേട്ടത്തിന് ശേഷം അദ്ദേഹം ആരാധകരുടെ മനം കവര്‍ന്നു. നൂറാം ടെസ്റ്റ് മത്സരം കളിച്ച ഓസീസ് താരം നഥാന്‍ ലിയോണിന് ഇന്ത്യന്‍ ജേഴ്‌സി നല്‍കികൊണ്ടായിരുന്നത്. ജേഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങളും ഒപ്പും പതിച്ചിരുന്നു. 

മത്സരത്തിന് ശേഷം ട്രോഫി ഉയര്‍ത്തുന്നതിന് മുമ്പാണ് സംഭവം. ഇതോടൊപ്പം ലിയോണിനെ അഭിനന്ദിക്കാനും രഹാനെ മറന്നില്ല. ഈ വീഡിയോ നിമിഷങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ഇതിനെ കുറിച്ച് ഒരു കുറിപ്പും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. രഹാനെ ചെയ്തത് ഒരു മഹത്തായ കാര്യമാണെന്നായിരുന്നു ലക്ഷ്മണ്‍ കുറിപ്പില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ട്വീറ്റ് കാണാം...

Scroll to load tweet…

ലിയോണിനെ അഭിനന്ദിക്കാനും രഹാനെ മറന്നില്ല. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഏറ്റുവാങ്ങിയ രഹാനെ അത് യുവതാരം നടരാജന് സമ്മാനിച്ചതും ആരാധകരുടെ മനം കവര്‍ന്നു. നേരത്തെ ടീമിന്റെ വിജയത്തിന് വേണ്ടി പ്രയത്‌നിച്ച എല്ലാവരേയും ക്യാപ്റ്റന്‍ അഭിനന്ദിച്ചിരുന്നു. ''അവസാനങ്ങളില്‍ ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും അവസാനങ്ങളില്‍ പ്രതീക്ഷ കാത്തു. ഓസ്‌ട്രേലിയയുടെ 20 വിക്കറ്റുകളും വീഴ്ത്താനായതും വഴിത്തിരിവായി. അതുകൊണ്ടാണ് അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയത്.'' രഹാനെ പറഞ്ഞു. 

ബ്രിസ്‌ബേനില്‍ മൂന്ന് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം. 1988ന് ശേഷം ആദ്യമായിട്ടാണ് ഗാബയില്‍ ഓസീസ് തോല്‍ക്കുന്നത്. പരമ്പര 2-1നാ്ണ് ഇന്ത്യ സ്വന്തമാക്കിയത്. ഋഷഭ് പന്ത് (പുറത്താവാതെ 89), ശുഭ്മാന്‍ ഗില്‍ (91), ചേതേശ്വര്‍ പൂജാര (56) എന്നിരാണ് ഇന്ത്യന്‍ വിജയത്തിന്റെ തിരക്കഥയെഴുതിയത്.