ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി വിവിഎസ് ലക്ഷ്മണിനെ നിയമിച്ചു. സ്ഥിരം പരിശീലകനായ ഗൗതം ഗംഭീറിന്റെ അഭാവത്തിലാണ് ലക്ഷ്മൺ ചുമതലയേൽക്കുന്നത്.

മുംബൈ: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിനെ നിയമിച്ചു. വ്യാഴാഴ്ച കായിക മന്ത്രാലയം അംഗീകരിച്ച പരിശീലകരുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും പട്ടികയിലാണ് ഈ പ്രഖ്യാപനമുള്ളത്. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ഏഷ്യന്‍ ഗെയിംസ്. ഇതില്‍ പുരുഷ വിഭാഗം ക്രിക്കറ്റ് മത്സരം സെപ്റ്റംബര്‍ 24 നും ഒക്ടോബര്‍ 3 നും ഇടയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ആകെ 10 ടീമുകള്‍ പങ്കെടുക്കും.

സ്ഥിരം പരിശീലകന്‍ ഗൗതം ഗംഭീറിന്റെ അഭാവത്തിലാണ് ലക്ഷ്മണ്‍ ടീമിന്റെ ചുമതലയേല്‍ക്കുന്നത്. സെപ്റ്റംബര്‍ 27 ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ നാട്ടിലെ ഏകദിന പരമ്പരയുടെ മേല്‍നോട്ടം വഹിക്കുന്നതിനായി ഗംഭീര്‍ ഇന്ത്യയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുനില്‍ ജോഷി, ഹൃഷികേശ് കനിത്കര്‍, സുഭദീപ് ഘോഷ് എന്നിവരും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ കോച്ചിംഗ് സംഘത്തിലുണ്ടാകും. അമോല്‍ മുംജുമദര്‍, ആവിഷ്‌കര്‍ സാല്‍വി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കോച്ചിംഗ് സ്റ്റാഫിനൊപ്പമാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും ഏഷ്യന്‍ ഗെയിംസിനായി ഇറങ്ങുന്നത്.

പുരുഷന്മാരുടെ ടി20 മത്സരത്തില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യയെ നയിക്കും, തിലക് വര്‍മ്മയാണ് ഉപനായകന്‍. സീനിയര്‍ തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ യുവ ബാറ്റിംഗ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയും പ്രമുഖ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുംറയും അടങ്ങുന്നതാണ് ടീം സ്‌ക്വാഡ്. ചൈനയിലെ ഹാംങ്ഷൗവില്‍ നടന്ന 2023 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണ മെഡലിലേക്ക് നയിച്ച വിവിഎസ് ലക്ഷ്മണ്‍ ടൂര്‍ണമെന്റിന് പുതിയൊരാളല്ല.

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, സിംബാബ്വെ എന്നിവര്‍ക്കെതിരെയുള്ള പരമ്പരകള്‍ ഉള്‍പ്പെടെ നിരവധി ഉഭയകക്ഷി ടി20ഐ മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയുടെ ഇടക്കാല മുഖ്യ പരിശീലകനായിരുന്നു. നിലവില്‍ ചാമ്പ്യന്മാരായാണ് ഇന്ത്യ 2026 ലെ ടൂര്‍ണമെന്റിലേക്ക് പ്രവേശിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് നാലാം തവണയാണ് അരങ്ങേറുന്നത്. എങ്കിലും ആദ്യ രണ്ട് പതിപ്പുകളില്‍ ഇന്ത്യ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല.

YouTube video player