കൈകള്‍ കൂപ്പി കണ്ണുകളടച്ച് രാജ്യം; ഇന്ത്യ കപ്പുയര്‍ത്താന്‍ വാരണാസിയില്‍ പ്രത്യേക പ്രാര്‍ഥന
ദേശീയ പതാകയും താരങ്ങളുടെ ചിത്രങ്ങളുമായി ആരാധകര്‍, ടീം ഇന്ത്യ കപ്പുയര്‍ത്താന്‍ വാരണാസിയില്‍ പ്രത്യേക പ്രാര്‍ഥന

വാരണാസി: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യ കപ്പുയര്‍ത്താന്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പ്രത്യേക പ്രാര്‍ഥനകളുമായി ആരാധകര്‍. ഇന്ത്യന്‍ പതാകയും രോഹിത് ശര്‍മ്മയും വിരാട് കോലിയും ഉള്‍പ്പടെയുള്ള താരങ്ങളുടെ പോസ്റ്ററുകളുമായും എത്തിയ ഇവര്‍ ടീമിന്‍റെ വിജയത്തിനായി ദീപം തെളിച്ച് പ്രാര്‍ഥിച്ചു. മൂപ്പതോളം വരുന്ന ആരാധകരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. പ്രാര്‍ഥനയുടെ ദൃശ്യങ്ങള്‍ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐ ട്വീറ്റ് ചെയ്‌തു.
ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ടീമിന്‍റെ മൂന്നാം കിരീടത്തിനായാണ് ഇന്ത്യ ഇറങ്ങുന്നത്. 1983ലും 2011ലുമായിരുന്നു നീലപ്പടയുടെ മുന്‍ കിരീടങ്ങള്‍. ക്യാപ്റ്റനായും താരമായും ആദ്യ ഏകദിന ലോകകപ്പ് സ്വപ്‌നം കാണുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. കലാശപ്പോരിന് മണിക്കൂറുകള്‍ മുന്നേതന്നെ നരേന്ദ്ര മോദി സ്റ്റേഡിയം പരിസരം ആരാധകരെ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. വലിയ ആവേശമാണ് ഫൈനലിന് മുന്നോടിയായി രാജ്യമൊട്ടാകെ പ്രകടമാകുന്നത്. ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലും ഡിസ്‌നി+ഹോട്‌സ്റ്റാറിലും മത്സരം തല്‍സമയം കാണാം.
ക്രിക്കറ്റ് ലോകകപ്പ് അപ്‌ഡേറ്റുകള്‍
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ദിവസമായ ഇന്ന് പ്രത്യേക കവറേജ് ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലുമുണ്ടാകും. മത്സരത്തിന് മുന്‍പ് രാവിലെ 11:30നും ഉച്ചയ്ക്ക് 12.30നും 1:15നും ലോകകപ്പ് പ്രത്യേക പരിപാടിയായ ദി ഗ്രേറ്റ് ഇന്ത്യൻ കാര്‍ണിവലിന്‍റെ പ്രത്യേക ഷോ സംപ്രേഷണം ചെയ്യും. വൈകിട്ട് 5.30നും ആദ്യ ഇന്നിംഗ്സിന്‍റെ ഇടവേളയിലും മത്സരത്തിനു ശേഷവും പ്രത്യേക പരിപാടിയുണ്ടാകും. അഹമ്മദാബാദിൽ നിന്നുള്ള തത്സമയ സംപ്രേഷണത്തിനൊപ്പം ലോകത്തെ വിവിധ രാജ്യങ്ങളിലെ മലയാളി ആരാധകരുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തും. ടോസ് മുതല്‍ കിരീടധാരണം വരെ ഫൈനലിന്‍റെ തല്‍സമയ അപ്‌ഡേറ്റ് ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിലൂടെയും ആരാധകര്‍ക്ക് അറിയാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം