ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിനായി കൊളംബോയില്‍; ഒരു പ്രധാന താരം കൂടെയില്ല, ആശങ്ക കൂടുന്നു
ബെംഗളൂരുവില്‍ ആറ് ദിവസം നീണ്ട പരിശീലന ക്യാംപ് പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിനായി കൊളാംബോയിലെത്തിയിരിക്കുന്നത്

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ടീം ശ്രീലങ്കയിലെത്തി. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലുള്ള 17 അംഗ സ്‌ക്വാഡിലെ 16 താരങ്ങളാണ് കൊളംബോയില്‍ വിമാനമിറങ്ങിയത്. ഇന്ത്യന്‍ ടീമിന്‍റെ ലങ്കയിലേക്കുള്ള വരവിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കാന്‍ഡിയില്‍ സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാന് എതിരായാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
ബെംഗളൂരുവില്‍ ആറ് ദിവസം നീണ്ട പരിശീലന ക്യാംപ് പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിനായി കൊളാംബോയിലെത്തിയിരിക്കുന്നത്. 17 അംഗ സ്ക്വാഡിലെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ ലങ്കയിലെത്തിയിട്ടില്ല. പരിക്ക് ഭേദമാകാത്തതിനാല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടരുകയാണ് അദേഹം. പാകിസ്ഥാനും നേപ്പാളിനും എതിരായ ഗ്രൂപ്പ് മത്സരങ്ങള്‍ രാഹുലിന് നഷ്‌ടമാകും എന്ന് ഇന്നലെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിച്ചിരുന്നു. കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പില്‍ കളിക്കുന്ന കാര്യത്തില്‍ സെപ്റ്റംബര്‍ നാലിനാണ് ബിസിസിഐ മെഡിക്കല്‍ സംഘം തീരുമാനം കൈക്കൊള്ളുക. അതേസമയം പരിക്ക് മാറി ശ്രേയസ് അയ്യര്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ടീമിന് കൃത്യമായ തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ സ്റ്റാന്‍ഡ്-ബൈ താരമായി ഇന്ത്യന്‍ ടീമിനൊപ്പം ഏഷ്യാ കപ്പില്‍ സഞ്ചരിക്കുന്നുണ്ട്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ്-ബൈ).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം