കോലിയും ഇഷാന്‍ കിഷനും ഒരേ എന്‍ഡിലേക്ക് ഓടിയെത്തുന്ന വിചിത്ര കാഴ്‌ചയാണ് ആരാധകര്‍ കണ്ടത്

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ റെക്കോര്‍ഡ് സെഞ്ചുറിക്കിടയിലും ഇന്ത്യക്ക് നാണക്കേടായി ഇഷാന്‍ കിഷന്‍റെ റണ്ണൗട്ട്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 35-ാം ഓവറില്‍ ജേക്കബ് ഡഫിയുടെ പന്തിലായിരുന്നു ഇഷാന്‍റെ വിചിത്ര പുറത്താകല്‍. 

നാടകീയമായിരുന്നു ഇഷാന്‍ കിഷന്‍റെ പുറത്താകല്‍. കോലിയും ഇഷാന്‍ കിഷനും ഒരേ എന്‍ഡിലേക്ക് ഓടിയെത്താന്‍ ശ്രമിക്കുന്ന വിചിത്ര കാഴ്‌ചയാണ് ആരാധകര്‍ കണ്ടത്. കവറിലേക്ക് പന്ത് തട്ടിയിട്ട് അതിവേഗം സിംഗിളിന് ശ്രമിക്കുകയായിരുന്നു സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ഇഷാന്‍ കിഷന്‍. നോണ്‍സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന വിരാട് കോലി അതിവേഗം റണ്ണിനായി ഓടുകയും ചെയ്‌തു. എന്നാല്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് പേടിച്ച് പിച്ചിന്‍റെ മധ്യേ വച്ച് ഇഷാന്‍ കിഷന്‍ തിരികെ ഓടി. പക്ഷേ അതിവേഗമായിരുന്ന കോലി തിരിച്ചോടുന്നതിന് പകരം തന്‍റെ ഓട്ടം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച് സ്ട്രൈക്കര്‍ എന്‍ഡില്‍ കാലുകുത്തി. അതേ ക്രീസിലേക്ക് പിന്നാലെ ഓടിയെത്താന്‍ ശ്രമിച്ച ഇഷാന്‍ കിഷന്‍ റണ്ണൗട്ടാവുകയും ചെയ്തു. നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ബെയ്‌ല്‍സ് നിക്കോള്‍സ് തെറിപ്പിക്കുമ്പോള്‍ സ്ട്രൈക്കര്‍ എന്‍ഡിലെ ക്രീസില്‍ നിന്ന് മുഖാമുഖം നോക്കുകയായിരുന്നു കോലിയും ഇഷാനും. 24 പന്തില്‍ ഓരോ ഫോറും സിക്‌സറും സഹിതം 17 റണ്‍സുമായി മികച്ച ടച്ചിലായിരുന്ന ശേഷമായിരുന്നു ഇഷാന്‍ കിഷന്‍ വിക്കറ്റ് വലിച്ചെറിഞ്ഞത്. 

Scroll to load tweet…

നേരത്തെ ഗംഭീര തുടക്കമാണ് ടീം ഇന്ത്യക്ക് രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും നല്‍കിയത്. സെഞ്ചുറി നേടിയ ഇരുവരും ഒന്നാം വിക്കറ്റില്‍ 26.1 ഓവറില്‍ 212 റണ്‍സ് ചേര്‍ത്തു. ഗില്‍ 72ഉം രോഹിത് 83 പന്തില്‍ സെഞ്ചുറിയിലെത്തി. ഏകദിന ഫോര്‍മാറ്റില്‍ രോഹിത്തിന്‍റെ മുപ്പതാമത്തേയും ഗില്ലിന്‍റെ അവസാന നാല് ഇന്നിംഗ്‌സില്‍ മൂന്നാമത്തെയും സെഞ്ചുറിയാണിത്. 85 പന്തില്‍ 9 ഫോറും 6 സിക്‌സറും സഹിതം 101 റണ്‍സ് നേടിയ ഹിറ്റ്‌മാനെ ബ്രേസ്‌വെല്‍ ബൗള്‍ഡാക്കിയപ്പോള്‍ ടിക്‌നറുടെ തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ ഗില്ലിനെ കോണ്‍വേ ക്യാച്ചില്‍ പുറത്താക്കി. 78 പന്തില്‍ 13 ഫോറും 5 സിക്‌സും ഉള്‍പ്പടെ 112 റണ്‍സുമായാണ് ഗില്ലിന്‍റെ മടക്കം.

ഇന്‍ഡോറില്‍ ഗില്‍ മിന്നല്‍, ഹിറ്റ്‌മാന്‍ കൊടുങ്കാറ്റ്; പുതിയ റെക്കോര്‍ഡ്