പരിക്കിനെ തുടര്‍ന്ന് ഒമ്പത് മാസത്തെ നീണ്ട ഇടവേളക്കുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ബുമ്ര കളിക്കുന്ന ആദ്യ ഏകദിന ടൂര്‍ണമെന്‍റാണിത്.

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പരിക്കേല്‍ക്കുന്നതില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് കണങ്കാലിന് പരിക്കേല്‍ക്കുന്നതില്‍ നിന്ന് ബുമ്ര രക്ഷപ്പെട്ടത്. പന്തെറിഞ്ഞശേഷമുള്ള ഫോളോ ത്രൂവില്‍ കാല്‍ക്കുഴ മടങ്ങിയെങ്കിലും ബുമ്ര പെട്ടെന്ന് തന്നെ ബാലന്‍സ് വീണ്ടെടുത്തത് രക്ഷയായി.

പരിക്കിനെ തുടര്‍ന്ന് ഒമ്പത് മാസത്തെ നീണ്ട ഇടവേളക്കുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ബുമ്ര കളിക്കുന്ന ആദ്യ ഏകദിന ടൂര്‍ണമെന്‍റാണിത്. പരിക്കു മൂലം കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങിയ നിര്‍ണായക പരമ്പരകള്‍ ബുമ്രക്ക് നഷ്ടമായിരുന്നു. അടുത്ത മാസം തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയാണ് ബുമ്ര. ഇന്നലെ പാക്കിസ്ഥാനെതിരെ കളിച്ച ബുമ്ര അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലങ്കയെ തുടക്കത്തിലെ തക്‍ച്ചയിലേക്ക് തള്ളിവിട്ട് ബുമ്രയും സിറാജും ചേര്‍ന്ന് പ്രതിരോധത്തിലാക്കിയിരുന്നു. ലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയെ തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച ബുമ്ര പിന്നാലെ സ്ലോ ബോളില്‍ കുശാല്‍ മെന്‍ഡിസിനെ പകരക്കാരനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിിച്ച് ലങ്കക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

സച്ചിൻ, ഗാംഗുലി, പോണ്ടിംഗ്, ഇതിഹാസങ്ങളെ ബഹുദൂരം പിന്നിലാക്കി രോഹിത് ശർമ, ചരിത്രനേട്ടത്തിൽ മുന്നിൽ കോലി മാത്രം

ഇതിന് പിന്നാലെ ദിമുത് കരുണരത്നെയെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജും ആഞ്ഞടിച്ചതോടെ ലങ്ക 25-3ലേക്ക് കൂപ്പുകുത്തി. നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്സില്‍ വീണ ഒമ്പത് വിക്കറ്റുകളും ലങ്കന്‍ സ്പിന്നര്‍മാരായ ദുനിത് വല്ലെലെഗയും ചരിത് അസലങ്കയും ചേര്‍ന്നായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക