ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളില്‍ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റിരുന്നു രോഹിത് ശര്‍മ്മയും സംഘവും
ഷാര്‍ജ: ഏഷ്യാ കപ്പിലെ പാകിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍ സൂപ്പര്‍പോരാട്ടമാണ് ക്രിക്കറ്റ് ചര്‍ച്ചവട്ടങ്ങളിലെ ഹോട് ടോപിക്. നസീം ഷായുടെ സിക്‌സര്‍ ഫിനിഷിംഗും ആസിഫ് അലിയുടെ ബാറ്റ് വീശലുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുമ്പോള്‍ മത്സരത്തിന് മുമ്പത്തെ പ്രീ-മാച്ച് ഷോയിലെ ഒരു ദൃശ്യവും ശ്രദ്ധയാകര്‍ഷിക്കുകയാണ്. പ്രശസ്‌ത അവതാരക മായന്തി ലാംഗറും വസീം അക്രവും തമ്മിലുള്ള സംഭാഷണമായിരുന്നു ഇത്. അല്‍പമൊന്ന് അരിശംപിടിച്ചായിരുന്നു അക്രത്തിന്‍റെ പ്രതികരണം.
മായന്തി ലാംഗറിനൊപ്പം വസീം അക്രവും സഞ്ജയ് മഞ്ജരേക്കറുമാണ് ഷോയിലുണ്ടായിരുന്നത്. ടീം ഇന്ത്യയുടെ തുടര്‍തോല്‍വികളില്‍ വസീം അക്രത്തിന്‍റെ അഭിപ്രായമായിരുന്നു മായന്തി ലാംഗറിന് അറിയേണ്ടിയിരുന്നത്. 'ടിവിയില്‍ തന്നെക്കണ്ട് രോഹിത് ശര്‍മ്മയ്‌ക്ക് തന്നെ ബോറടിച്ചിരിക്കുകയാണ്. ഇന്ന് മറ്റ് രണ്ട് ടീമുകളാണ്(പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും) കളിക്കുന്നത്. ഇന്നലത്തെ ദിവസം പൂര്‍ണമായും നമ്മള്‍ ഇന്ത്യയെ കുറിച്ച് സംസാരിച്ചു. പക്ഷേ ഇന്ന് പാകിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍ മത്സരമാണ്. അതിനാല്‍ സഞ്ജയ് മഞ്ജരേക്കര്‍ പറയും' എന്നുമായിരുന്നു അക്രത്തിന്‍റെ പ്രതികരണം.
ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളില്‍ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റിരുന്നു രോഹിത് ശര്‍മ്മയും സംഘവും. ഏഷ്യാ കപ്പിൽ നിന്ന് പുറത്തായ ഇന്ത്യ ഇന്ന് സൂപ്പർ ഫോറിൽ അവസാന മത്സരത്തിന് ഇറങ്ങും. ഫൈനൽ പ്രതീക്ഷ അവസാനിച്ച അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. ഇന്ന് വൈകീട്ട് ഏഴരയ്ക്ക് ദുബായിലാണ് മത്സരം. ശ്രീലങ്കയും പാകിസ്ഥാനും ഫൈനലിൽ കടന്നതോടെ മത്സരഫലത്തിന് പ്രാധാന്യമില്ലാതായി. യുഎഇയില്‍ നിന്ന് മടങ്ങും മുമ്പ് ആശ്വാസ ജയം തേടിയാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്.
അതേസമയം ഇന്നലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനലിൽ കടന്നു. അഫ്‌ഗാന്‍റെ 129 റൺസ് 9 വിക്കറ്റ് നഷ്ടത്തിൽ നാല് പന്ത് ശേഷിക്കെയാണ് പാകിസ്ഥാൻ മറികടന്നത്. അവസാന ഓവറിൽ തുടര്‍ച്ചയായി രണ്ട് സിക്‌സർ നേടിയ നസീം ഷായാണ് പാക് ടീമിനെ ജയത്തിലെത്തിച്ചത്. 36 റണ്‍സെടുത്ത ഷദാബ് ഖാനാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍. ശ്രീലങ്കയാണ് കലാശപ്പോരില്‍ പാക് ടീമിന്‍റെ എതിരാളികള്‍.
