ഗ്ലോബൽ ടി20 അരങ്ങേറ്റം; യുവിയെ പുറത്താക്കിയത് അംപയറുടെ മണ്ടന്‍ തീരുമാനം- വീഡിയോ
യുവിയെ തെറ്റായ ഔട്ട് വിധിച്ച അംപയറിംഗ് മണ്ടത്തരത്തിനെതിരെ ആരാധകര്‍ രംഗത്ത്
ടൊറോണ്ടോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം യുവ്‌രാജ് സിംഗ് ആദ്യമായി പാഡണിഞ്ഞപ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഗ്ലോബൽ ട്വന്‍റി20 ലീഗിൽ ടൊറോണ്ടോ നാഷണൽസിനായി അരങ്ങേറിയ യുവിക്ക് 27 പന്തില്‍ 14 റണ്‍സ് മാത്രമാണ് നേടാനായത്. യുവി അംപയറുടെ മണ്ടന്‍ തീരുമാനത്തിലാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത് എന്നതും ആരാധകരെ നിരാശരാക്കി.
റിസ്‌വാന്‍ ചീമ എറിഞ്ഞ 17-ാം ഓവറില്‍ മുന്നോട്ടുകയറി നേരിടാന്‍ ശ്രമിച്ചു യുവ്‌രാജ് സിംഗ്. യുവി ഹിറ്റ് ചെയ്യാന്‍ പരാജയപ്പെട്ടപ്പോള്‍ വിക്കറ്റ് കീപ്പറുടെ ശരീരത്തില്‍ തട്ടി പന്ത് ബെയ്‌ല്‍സ് തെറിപ്പിച്ചു. യുവി ഈ സമയം ക്രീസിനുള്ളിലായിരുന്നെങ്കിലും ലെഗ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവി പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.
മത്സരം ക്രിസ് ഗെയ്‍ല്‍ നായകനായ വാൻകോവര്‍ നൈറ്റ്സ് എട്ട് വിക്കറ്റിന് വിജയിച്ചു. ടോറോണ്ടോയുടെ 159 റൺസ് വാൻകോവർ 16 പന്ത് ശേഷിക്കേ മറികടന്നു. ക്രിസ് ഗെയ്‍ൽ 12 റൺസിന് പുറത്തായെങ്കിലും വാൾട്ടന്‍റെയും വാൻഡർ ഡുസ്സന്‍റയും അർധ സെഞ്ചുറികളാണ് വാൻകോവറിനെ ലക്ഷ്യത്തിൽ എത്തിച്ചത്. വാൾട്ടൺ 59ഉം ഡുസ്സൻ 65ഉം റൺസുമായി പുറത്താവാതെ നിന്നു.