2015 ഏകദിന ലോകകപ്പിന് ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നേടാന് ഇന്ത്യക്കായിട്ടില്ല. 2015നുശേഷം നടന്ന മൂന്ന് ഏകദിന പരമ്പരകളില്‍ മൂന്നിലും ഇന്ത്യ തോറ്റു.
പെര്‍ത്ത്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് നാളെ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ വര്‍ഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയില്‍ കളിച്ചശേഷം വിരാട് കോലിയും രോഹിത് ശര്‍മയും ആദ്യമായി ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനെത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
2015നുശേഷം ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നേടാന് ഇന്ത്യക്കായിട്ടില്ല. 2015നുശേഷം നടന്ന മൂന്ന് ഏകദിന പരമ്പരകളില്‍ മൂന്നിലും ഇന്ത്യ തോറ്റു. 2015ല്‍ ധോണിയുടെ നേതൃത്വത്തിലും 2108ലും 2020ലും കോലിക്ക് കീഴിലും ഇന്ത്യ തോറ്റു. ധോണിക്ക് കീഴില്‍ 4-1, കോലിക്ക് കീഴില്‍ 2-1, 2-1 എന്നിങ്ങനെയായിരുന്നു ഇന്ത്യ പരമ്പര കൈവിട്ടത്.
ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ ഏകദിനത്തില്‍ അസാധാരണ റെക്കോര്‍ഡുള്ള രണ്ട് ബാറ്റര്‍മാരാണ് രോഹിത്തും കോലിയും. രോഹിത് 19 മത്സരങ്ങളില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ നിന്ന് 990 റണ്‍സ് നേടിയപ്പോള്‍. കോഹ്ലി 18 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറി ഉള്‍പ്പെടെ 802 റണ്‍സ് നേടിയിട്ടുണ്ട്. ഓസീസിനെതിരെ ഏകദിനത്തിലെ രോഹിതിന്റെ ശരാശരി 57ഉം കോഹ്ലിയുടേത് 54-മാണ്. ഇരുവരുടേയും പ്രകടനം തന്നെയായിരിക്കും പരമ്പരയില്‍ ഏറെ നിര്‍ണായകമാകുക. നായകന്‍ പാറ്റ് കമിന്‍സും ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും സ്പിന്നര്‍ ആദം സാംപയുമൊന്നും ഇല്ലാതെയാണ് നാളെ ഓസീസ് ഇന്ത്യക്കെതിരെ ഇറങ്ങുക.
മത്സരം ഇന്ത്യൻ സമയം എപ്പോള്‍
ഇന്ത്യൻ സമയം രാവിലെ ഒമ്പത് മണിക്കാണ് ഓസ്ട്രേലിയയിലെ പെർത്തില്‍ മത്സരം തുടങ്ങുക. പകല്‍ രാത്രി മത്സരമാണിത്.
ഇന്ത്യയില്‍ കാണാനുള്ള വഴികള്‍
സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലും ഇന്ത്യയില്‍ മത്സരം തത്സമയം കാണാനാകും.
ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിനുള്ള ഓസ്ട്രേലിയന്‍ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്‌ലെറ്റ്, കൂപ്പർ കൊണോലി, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മാത്യു കുഹ്നെമാൻ, മാർനസ് ലാബുഷെയ്ൻ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്പ്, മാറ്റ് റെൻഷോ, മാത്യു ഷോർട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെൽ, യശസ്വി ജയ്സ്വാൾ.


