വൈകിട്ട് ഏഴിന് ദില്ലിയിലെ അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം

ദില്ലി: ഐപിഎല്‍(IPL 2022) ആരവത്തിന് ശേഷം ആദ്യമായി ടീം ഇന്ത്യ(Team India) ഇന്ന് കളത്തിലെത്തുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരം(India vs South Africa 1st T20I) വൈകിട്ട് ഏഴിന് ദില്ലിയിലെ അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തില്‍(Arun Jaitley Stadium) നടക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് മത്സരത്തിന്‍റെ ടെലിവിഷന്‍ സംപ്രേഷണം. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴി ഓണ്‍ലൈനായും മത്സരം ആരാധകര്‍ക്ക് കാണാം. 

പരമ്പരയ്‌ക്ക് മുമ്പ് കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. രാഹുലിന് പകരം റിഷഭ് പന്താണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. സ്‌പിന്നര്‍ കുൽദീപ് യാദവും പരമ്പരയിൽ കളിക്കില്ല. രാഹുലിന് പകരം റുതുരാജ് ഗെയ്‌‌ക്‌വാദ്, ഇഷാൻ കിഷനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. റിഷഭ് പന്ത്, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ എന്നിവരിലും പ്രതീക്ഷവയ്‌ക്കുന്നു ടീം. പേസ് സെൻസേഷൻ ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം ലഭിച്ചേക്കാം. പരമ്പരയിലെ ശ്രദ്ധാകേന്ദ്രവും തുടര്‍ച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുന്ന ഉമ്രാന്‍ തന്നെ. അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരും ടീമിലിടം കിട്ടാൻ മത്സരിക്കുന്നു. ഫിനിഷറായി ദിനേശ് കാർത്തിക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്.

ട്വന്‍റി 20യിൽ 12 തുടർ വിജയങ്ങളുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെയിറങ്ങുന്നത്. നേർക്കുനേർ പോരിൽ മുൻതൂക്കം ഇന്ത്യക്കാണ്. 15 കളിയിൽ 9ൽ ഇന്ത്യയും ആറിൽ ദക്ഷിണാഫ്രിക്കയും ജയിച്ചു. 

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാ‍ഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

IND vs SA : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20; ബാറ്റിംഗിന് ഇറങ്ങുംമുമ്പേ റെക്കോര്‍ഡിടാന്‍ റിഷഭ് പന്ത്