നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്‍റെ(ടിവികെ) ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമാണ് ആണ് വിസിൽ.
ചെന്നൈ: ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പിലെ അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ സ്റ്റേഡിയത്തില്‍ വിസിലിന് വിലക്കേര്‍പ്പെടുത്തി പൊലീസ്. നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്‍റെ(ടിവികെ) ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമാണ് ആണ് വിസിൽ. അതേമസമയം, സ്റ്റേഡിയത്തില്‍ വിസിൽ നിരോധിച്ചത് തങ്ങളല്ലെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. വിസിലിന് നിരോധനം ഏര്‍പ്പെടുത്തിയത് പോലീസിന്‍റെ മാത്രം തീരുമാനമാണെന്നും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.
വാട്ടർ ബോട്ടിലുകൾ, പവർ ബാങ്കുകൾ, കുടകൾ തുടങ്ങിയ സ്റ്റേഡിയത്തിലേക്ക് എറിയാൻ കഴിയുന്ന വസ്തുക്കൾ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നത് നിരോധിക്കാറുണ്ടെങ്കിലും വിസിൽ കൂടി ആ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ആദ്യമാണ്.സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡരികിലെ കടകളിൽ വിസിൽ വിൽക്കരുതെന്ന് പോലീസ് നിർബന്ധം പിടിച്ചതായും റിപ്പോർട്ടുണ്ട്.
വിസിൽ നിരോധനത്തിന് ഐസിസിയുമായോ ബിസിസിഐയുമായോ യാതൊരു ബന്ധവുമില്ലെന്ന് ചെപ്പോക്ക് സ്റ്റേഡിയം മാനേജ്മെന്‍റും വ്യക്തമാക്കി.ഐപിഎൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്‍റെ മുദ്രാവാക്യം "വിസിൽ പോട്" എന്നാണ്. കൂടാതെ, സിഎസ്‌കെ മത്സരങ്ങളിൽ, ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഈ ഗാനം ആലപിക്കാറുണ്ട്. ഈ സാഹചര്യത്തിൽ, ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് വിസിൽ കൊണ്ടുവരുന്നത് നിരോധിച്ചത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ്‌യുടെ തമിഴക വെട്രി കഴകം(ടിവികെ)ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിസിൽ ചിഹ്നം നൽകിയിരുന്നു. ഇതാണോ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വിസിൽ നിരോധിക്കാന്‍ കാരണമെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.
