നമ്മുടെ വൈറ്റ് ബോൾ ബാറ്റിംഗ് നിരയുടെ മികവ് അസാധ്യമാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ നിരവധി ഐസിസി കിരീടങ്ങൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി ബാറ്റിംഗ് കരുത്തിൽ സുരക്ഷിതമാണെങ്കിലും ബൗളിംഗ് നിരയിൽ വലിയ പ്രതിസന്ധി വരാനിരിക്കുന്നുവെന്ന് ഇതിഹാസ താരം രവിചന്ദ്രൻ അശ്വിൻ. ലോകത്തെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബൗളറായ ജസ്പ്രീത് ബുംറ വിരമിക്കുന്നതോടെ ഇന്ത്യൻ ബൗളിംഗിൽ ഉണ്ടാകാൻ പോകുന്ന വലിയ ശൂന്യതയെക്കുറിച്ചാണ് അശ്വിൻ ആശങ്ക പ്രകടിപ്പിച്ചത്.

ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ക്രിക്കറ്റിൽ ബാറ്റിംഗിനോടാണ് കൂടുതൽ താൽപര്യമെന്ന് റെവ്സ്പോർട്സിന്' നൽകിയ അഭിമുഖത്തിൽ അശ്വിൻ ചൂണ്ടിക്കാട്ടി. നമ്മുടെ വൈറ്റ് ബോൾ ബാറ്റിംഗ് നിരയുടെ മികവ് അസാധ്യമാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ നിരവധി ഐസിസി കിരീടങ്ങൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് നമ്മുടെ ബാറ്റിംഗ് കരുത്തിലായിരിക്കും. എന്നാൽ എന്‍റെ പേടി മറ്റൊന്നാണ്, ബുംറയ്ക്ക് ശേഷം ആരുണ്ട് നമുക്ക്?, ഈ ടീമിലെ ഏറ്റവും നിർണ്ണായകമായ ഘടകം ബുംറയാണ്.

ക്രിക്കറ്റിൽ ബാറ്റിംഗും ബൗളിംഗും രണ്ട് വ്യത്യസ്ത കായിക വിനോദങ്ങൾ പോലെയാണെന്ന് അശ്വിൻ പറഞ്ഞു. ഗാലറിയിലേക്ക് സിക്സറുകൾ പറത്തി കാണികളെ രസിപ്പിക്കുന്ന ബാറ്റിംഗിനോടുള്ള ആകർഷണം ബൗളിംഗിന് ലഭിക്കുന്നില്ല. ബൗളിംഗ് അത്ര ആകർഷകമായ ഒരു ജോലിയായി ആരും കാണുന്നില്ല. സിക്സറുകൾ വഴങ്ങുന്ന ഒരു ബൗളറാകാൻ ഏത് കുട്ടിയാണ് ആഗ്രഹിക്കുക. ടൂർണമെന്‍റുകൾ ജയിക്കാൻ ബൗളിംഗ് അത്യാവശ്യമാണെന്ന് ചിന്തിക്കുന്നവരുടെ എണ്ണം കുറയുകയാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

മുൻപ് ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന കരുത്തുറ്റ ഒരു പേസ് നിര ഇന്ത്യയ്ക്കുണ്ടായിരുന്നു. എന്നാൽ ബുംറയ്ക്കും സിറാജിനും ശേഷം ആര് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താൻ നിലവിൽ സാധിക്കുന്നില്ല. എങ്കിലും അർഷ്ദീപ് സിങ്, ഹർഷിത് റാണ തുടങ്ങിയ യുവതാരങ്ങൾ പ്രതീക്ഷ നൽകുന്നുണ്ട്. ജമ്മു കശ്മീരിൽ നിന്നുള്ള പേസർ ആക്വിബ് നബിയെപ്പോലുള്ള പുതിയ പ്രതിഭകൾ ഉയർന്നു വരുന്നത് ആശ്വാസകരമാണെങ്കിലും ബുംറയെപ്പോലെ ഒരു മാച്ച് വിന്നറെ കണ്ടെത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നും അശ്വിൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക