ഗുജറാത്ത് ടൈറ്റൻസിന്റെ യുവ പേസർ അശോക് ശർമ്മ ഐപിഎൽ 2026-ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് റെക്കോർഡിട്ടു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മണിക്കൂറിൽ 154 കിലോമീറ്റർ വേഗതയിലാണ് താരം പന്തെറിഞ്ഞത്.
അഹമ്മദാബാദ്: ഐപിഎല്‍ 2026-ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവ പേസര്‍ അശോക് ശര്‍മ്മ ചരിത്രം കുറിച്ചു. ശനിയാഴ്ച അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് 23-കാരനായ ഈ താരം തന്റെ വേഗത കൊണ്ട് വിസ്മയിപ്പിച്ചത്. മത്സരത്തിന്റെ 16-ാം ഓവറിലെ അവസാന പന്തില്‍ മണിക്കൂറില്‍ 154 കിലോമീറ്റര്‍ വേഗതയിലാണ് അശോക് പന്തെറിഞ്ഞത്.
ഇതോടെ ആന്റിച്ച് നോര്‍ക്കിയെ മറികടന്ന് ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന റെക്കോര്‍ഡ് അശോക് സ്വന്തമാക്കി. ഇതേ ഓവറിലെ നാലാം പന്തില്‍ താരം 150.7 കിലോമീറ്റര്‍ വേഗതയും രേഖപ്പെടുത്തിയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഈ യുവതാരം പന്ത് ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവില്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 55 ലക്ഷം രൂപയ്ക്ക് ടീമിലെടുത്ത അശോക്, പിന്നീട് രാജസ്ഥാന്‍ റോയല്‍സിലും ഭാഗമായിരുന്നു. 2026ലെ ലേലത്തില്‍ 90 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ സ്വന്തമാക്കിയത്. ഇതുവരെ 11 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റുകള്‍ ഈ യുവതാരം വീഴ്ത്തിയിട്ടുണ്ട്.
തകര്‍പ്പന്‍ പ്രകടനവുമായി രാജസ്ഥാന്‍
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ രാജസ്ഥാന് നല്‍കിയത്. 42 പന്തില്‍ 75 റണ്‍സ് നേടിയ ധ്രുവ് ജുറലാണ് ടോപ് സ്‌കോറര്‍. നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. യശസ്വി ജയ്സ്വാള്‍ (36 പന്തില്‍ 55), വൈഭവ് സൂര്യവംശി (18 പന്തില്‍ 31) എന്നിവരും തിളങ്ങി. ഗുജറാത്ത് ടൈറ്റന്‍സിനായി കാഗിസോ റബാഡ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ അശോക് ശര്‍മ 37 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.

