ഇന്നത്തെ മത്സരം മഴ മുടക്കിയാല്‍ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളിയാകുക ശ്രീലങ്കയോ പാക്കിസ്ഥാനോ, സാധ്യതകൾ
മഴ കാരണം രണ്ട് ദിവസമായി നടന്ന പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ കീഴടങ്ങിയത് 228 റണ്‍സിനായിരുന്നു. ഇതോടെ പാക്കിസ്ഥാന്‍റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് തുടങ്ങിയ ശ്രീലങ്കയാകട്ടെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ചശേഷമാണ് കിഴടങ്ങിയത്.

കൊളംബോ: ലോക റാങ്കിംഗില്‍ ഒന്നാമന്‍മാരായി ഏഷ്യാ കപ്പിനെത്തിയ പാക്കിസ്ഥാന്‍ ഇപ്പോള്‍ ഫൈനല്‍ കാണാതെ പുറത്താകലിന്‍റെ വക്കിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ വിറപ്പിക്കുകയും നേപ്പാളിനെ തകര്‍ക്കുകയും ചെയ്ത് തുടങ്ങിയ പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും വീഴ്ത്തി അപരാജിത കുതിപ്പിലായിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറില്‍ രണ്ടാ വട്ടം ഇന്ത്യക്ക് മുന്നിലെത്തിയപ്പോള്‍ പാക്കിസ്ഥാന് മുട്ടിടിച്ചു.
മഴ കാരണം രണ്ട് ദിവസമായി നടന്ന പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ കീഴടങ്ങിയത് 228 റണ്‍സിനായിരുന്നു. ഇതോടെ പാക്കിസ്ഥാന്‍റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് തുടങ്ങിയ ശ്രീലങ്കയാകട്ടെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ചശേഷമാണ് കിഴടങ്ങിയത്. ഇന്ത്യയോടേറ്റ നാണംകെട്ട തോല്‍വി ഫൈനലിലേക്കുള്ള പാക്കിസ്ഥാന്‍റെ യാത്ര ദുഷ്കരമാക്കിയെങ്കിലും ഇന്ത്യയോട് മാന്യമായി പൊരുതി തോറ്റ ലങ്ക ഫൈനല്‍ സാധ്യത സജീവമായി നിലനിര്‍ത്തി.
ഇന്ന് നടക്കുന്ന പാക്കിസ്ഥാന്‍-ശ്രീലങ്ക സൂപ്പര്‍ ഫോര്‍ പോരാട്ടം അതുകൊണ്ടുതന്നെ സെമി ഫൈനലാണെന്ന് വിശേഷിപ്പിക്കേണ്ടിവരും. ഇന്ത്യക്കെതിരായ തോല്‍വിക്ക് പുറമെ പേസര്‍മാരായ ഹാരിസ് റൗഫിനും നസീം ഷാക്കും പരിക്കേറ്റതും പാക്കിസ്ഥാന് ഇരട്ട പ്രഹരമാണ്. ഇന്നത്തെ മത്സരത്തില്‍ ലങ്കയെ മാത്രമല്ല പാക്കിസ്ഥാന്‍ പേടിക്കുന്നത്. കൊളംബോയിലെ കാവവസ്ഥയെ കൂടിയാണ്. ഇന്ന് മഴമൂലം മത്സരം നടക്കാതെ വന്നാല്‍ റിസര്‍വ് ദിനമില്ലാത്തതിനാല്‍ പോയന്‍റുകള്‍ ഇരു ടീമും തുല്യമായി പങ്കിടും.
അങ്ങനെ വരുമ്പോള്‍ പാക്കിസ്ഥാനും ശ്രീലങ്കക്കും മൂന്ന് പോയന്‍റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാകും ഫൈനലിസ്റ്റുകളെ നിര്‍ണയകിക്കുക. അവിടെയാണ് പാക്കിസ്ഥാന് പണി കിട്ടിയത്. ഇന്ത്യക്കെതിരായ 228 റണ്‍സ് തോല്‍വിയോടെ പാക്കിസ്ഥാന്‍റെ നെറ്റ് റണ്‍റേറ്റ് -1.892 ആണ്. ഇന്ത്യക്കെതിരെ 41 റണ്‍സ് തോല്‍വി വഴങ്ങിയ ശ്രീലങ്കയുടെ നെറ്റ് റണ്‍ റേറ്റ് -0.200 ആണെങ്കിലും പാക്കിസ്ഥാനെക്കാള്‍ മുന്നിലാണ്.
മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ നെറ്റ് റണ്‍ റേറ്റില്‍ മാറ്റമൊന്നും വരില്ലെന്നതിനാല്‍ ശ്രീലങ്ക ഫൈനലിലെത്തും. ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ നേരത്തെ ഫൈനലുറപ്പിച്ചിരുന്നു. ഇന്ത്യയും ശ്രീലങ്കയും എട്ട് തവണ ഏഷ്യാ കപ്പ് ഫൈനലില്‍ ഏറ്റു മുട്ടിയിട്ടുണ്ട്. അഞ്ച് തവണ ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ മൂന്ന് തവണ ലങ്ക കിരീടം നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക