ആദ്യ ടെസ്റ്റ് മത്സരം നടന്ന 1877 മുതല്‍ ആദ്യ കാലങ്ങളില്‍ മൂന്ന്, നാല്, ആറ് ദിന ടെസ്റ്റുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് അഞ്ച് ദിന ടെസ്റ്റ് മത്സരങ്ങളായി നിജപ്പെടുത്തി.

ലണ്ടൻ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കമായി ഇംഗ്ലണ്ടും സിംബാബ്‌വെയും തമ്മില്‍ ഇന്നലെ തുടങ്ങിയ ടെസ്റ്റ് മത്സരം ചതുര്‍ദിന ടെസ്റ്റ് എങ്ങനെ ആവുമെന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍. സാധാരണയായി അഞ്ച് ദിവസമാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. എന്നാല്‍ ഇംഗ്ലണ്ട്-സിംബാബ്‌വെ മത്സരം മാത്ര നാലു ദിവസം നടത്തുകയും ഈ മത്സരത്തിലെ നേട്ടങ്ങള്‍ റെക്കോര്‍ഡുകളായി പരിഗണിക്കുന്നതും എങ്ങനെയാന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

ഇംഗ്ലണ്ട്-സിംബാബ്‌വെ ചതുര്‍ദിന ടെസ്റ്റ് മത്സരം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമല്ലെങ്കിലും ഐസിസി അംഗീകാരമുള്ള ടെസ്റ്റ് മത്സരം തന്നെയാണ്.അതുകൊണ്ട് തന്നെ ഈ മത്സരത്തിലെ റെക്കോര്‍ഡുകള്‍ ഐസിസി പരിഗണിക്കുകയും ചെയ്യും. 2003നുശേഷം ആദ്യമായാണ് ഇംഗ്ലണ്ടും സിംബാബ്‌‌വെയും ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്.

എന്തുകൊണ്ട് ചതുര്‍ദിന ടെസ്റ്റ്

ആദ്യ ടെസ്റ്റ് മത്സരം നടന്ന 1877 മുതല്‍ ആദ്യ കാലങ്ങളില്‍ മൂന്ന്, നാല്, ആറ് ദിന ടെസ്റ്റുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് അഞ്ച് ദിന ടെസ്റ്റ് മത്സരങ്ങളായി നിജപ്പെടുത്തി. 1973ൽ ന്യൂസിലന്‍ഡും പാകിസ്ഥാനും ചതുര്‍ദിന ടെസ്റ്റില്‍ മത്സരിച്ചശേഷം പിന്നീട് 44 വര്‍ഷം കഴിഞ്ഞ് 2017ലാണ് ഒരു ചതുര്‍ദിന ടെസ്റ്റ് മത്സരം നടന്നത്. ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയുമായിരുന്നു 2017ല്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന ഈ ചതുര്‍ദിന ടെസ്റ്റില്‍ മത്സരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതല്‍ ടീമുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിിസി ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് 2019ലും 2023ലും ഇംഗ്ലണ്ട് അയര്‍ലന്‍ഡിനെതിരെ ചതുര്‍ദിന ടെസ്റ്റ് മത്സരം കളിച്ചിരുന്നു.

ചതുര്‍ദിന ടെസ്റ്റിന്‍റെ നിയമങ്ങള്‍ എന്തൊക്കെ

അഞ്ച് ദിവസങ്ങളില്‍ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ഒരു ദിനം 90 ഓവറുകളാണ് എറിയേണ്ടതെങ്കില്‍ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇത് 98 ഓവറാണ്. അഞ്ച് ദിന ടെസ്റ്റ് മത്സരങ്ങളില്‍ ആകെ 450 ഓവറുകളാണ് എറിയാറുള്ളതെങ്കില്‍ ചതുര്‍ദിന ടെസ്റ്റില്‍ ഇത് 392 ഓവറുകളായിരിക്കും. മറ്റൊരു മാറ്റം ഫോളോ ഓണ്‍ സംബന്ധിച്ചാണ്. അഞ്ച് ദിന ടെസ്റ്റില്‍ ഒരു ടീം 200 റണ്‍സില്‍ കുറയാത്ത് ലീഡ് വഴങ്ങിയാലെ ഫോളോ ഓണ്‍ ചെയ്യിക്കാനാവു എങ്കില്‍ ചതുര്‍ദിന ടെസ്റ്റില്‍ ഇത് 150 റണ്‍സാണ്. ചതുര്‍ദിന ടെസ്റ്റിലെ ബാക്കിയെല്ലാ നിയമങ്ങളും അഞ്ച് ദിന ടെസ്റ്റുകളിലേതിന് സമാനമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക