ബയോപിക് ഇറക്കാന്‍ മാത്രം പ്രതിഭ അഹമ്മദ് ഷഹ്‍സാദിനുണ്ടോ, അതും ഹോളിവുഡിലെ വന്‍താരത്തിനെ വച്ച്...എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം.
കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഭാവി വാഗ്ദാനമായി വരവറിയിച്ച് എന്നാല്‍ പ്രതീക്ഷകള്‍ സാധ്യമാക്കാതെ ടീമില്‍ നിന്ന് പതിയെ പുറത്തായ താരമാണ് അഹമ്മദ് ഷെഹ്‍സാദ്(Ahmed Shehzad). പാകിസ്ഥാന്‍ പുരുഷ ടീമിനായി മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടിയ ആദ്യ താരം ഷെഹ്‍സാദായിരുന്നു. എന്നാല്‍ ഫോമില്ലായ്മയെ തുടർന്ന് 30കാരനായ താരം പിന്നീട് പുറത്തായി. അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളുടെ പേരില്‍ ട്രോളർമാരുടെ കടുത്ത വിമർശനം നേരിടുകയാണ് പാകിസ്ഥാന്‍ താരമിപ്പോള്‍.
ജേർണലിസ്റ്റ് സയ്യിദ് യഹ്യ ഹുസൈനിയുമായുള്ള അഭിമുഖത്തിലായിരുന്നു അഹമ്മദ് ഷഹ്‍സാദിന്‍റെ ഈ വാക്കുകള്‍. ജീവിതകഥ സിനിമയാക്കുകയാണെങ്കില്‍ ആരാവണം അഭിനയിക്കേണ്ടത് എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റായിക്കോട്ടെ എന്നായിരുന്നു അഹമ്മദ് ഷഹ്‍സാദിന്‍റെ മറുപടി. സയ്യിദ് യഹ്യ ഹുസൈനി ഈ അഭിമുഖത്തിന്‍റെ ഭാഗം ട്വിറ്ററില്‍ പങ്കുവെച്ചതോടെ ട്രോളർമാർ താരത്തെ ആക്രമിക്കുകയായിരുന്നു. ബയോപിക് ഇറക്കാനുള്ള പ്രതിഭ അഹമ്മദ് ഷഹ്‍സാദിനുണ്ടോ, അതും ഹോളിവുഡിലെ വന്‍താരത്തിനെ വച്ച്...എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം.
പാകിസ്ഥാന്‍ കുപ്പായത്തില്‍ 2019ലാണ് അഹമ്മദ് ഷഹ്‍സാദ് അവസാനമായി ടി20 മത്സരം കളിച്ചത്. അവസാന ടെസ്റ്റും ഏകദിനവും കളിച്ചത് 2017ലും. 17-ാം വയസിലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. ദേശീയ ടീമില്‍ നിന്ന് പുറത്തായ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയാണ് താരം. പാകിസ്ഥാനായി 13 ടെസ്റ്റുകളില്‍ 982 റണ്‍സും 81 ഏകദിനങ്ങളില്‍ 2605 റണ്‍സും 59 രാജ്യാന്തര ടി20കളില്‍ 1281 റണ്‍സുമാണ് അഹമ്മദ് ഷെഹ്‍സാദിന്‍റെ നേട്ടം. മൂന്ന് ഫോർമാറ്റിലും സെഞ്ചുറിയുള്ള താരത്തിനാകെ രാജ്യാന്തര കരിയറില്‍ 10 ശതകങ്ങളുണ്ട്.
