ശിഖര്‍ ധവാനും ശുഭ്‌മാന്‍ ഗില്ലും ആദ്യ ഓവറിലെ അടി തുടങ്ങിയപ്പോള്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍(WI vs IND 1st ODI) ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം നല്‍കി ശിഖര്‍ ധവാനും(Shikhar Dhawan), ശുഭ്‌മാന്‍ ഗില്ലും(Shubman Gill). ഇരുവരും ഒന്നാം വിക്കറ്റില്‍ 119 റണ്‍സ് ചേര്‍ത്തു. 53 പന്തില്‍ 64 റണ്‍സെടുത്ത ഗില്ലിനെ നിക്കോളാസ് പുരാന്‍ റണ്ണൗട്ടാക്കി. 18 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 120-1 റണ്‍സെന്ന നിലയിലാണ് ഇന്ത്യ(Indian National Cricket Team). ക്യാപ്റ്റന്‍ ധവാന്‍ 51 പന്തില്‍ 55 ഉം മൂന്നാം നമ്പറുകാരന്‍ ശ്രേയസ് അയ്യര്‍ അക്കൗണ്ട് തുറക്കാതെയും ക്രീസില്‍ നില്‍ക്കുന്നു.

ധവാനും ഗില്ലും ആദ്യ ഓവറിലേ അടി തുടങ്ങിയപ്പോള്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അല്‍സാരി ജോസഫടക്കമുള്ള ബൗളര്‍മാരെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അനായാസം ബൗണ്ടറി കടത്തി. പത്ത് ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 73 റണ്‍സിലെത്തിയിരുന്നു ഇന്ത്യ. പിന്നാലെ 36 പന്തില്‍ ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 12-ാം ഓവറിലെ അവസാന പന്തിലായിരുന്നു ഗില്ലിന്‍റെ ഫിഫ്റ്റി. പിന്നാലെ ധവാന്‍ 53 പന്തിലും 50 തികച്ചു. 18-ാം ഓവറിലായിരുന്നു ധവാന്‍റെ അര്‍ധ സെഞ്ചുറി. എന്നാല്‍ ഇതേ ഓവറിലെ നാലാം പന്തില്‍ പുരാന്‍റെ ത്രോ ഗില്ലിനെ മടക്കി. 

പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. നീണ്ട ഇടവേളയ്‌ക്ക് ശേഷം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഏകദിന പ്ലേയിംഗ് ഇലവനില്‍ മടങ്ങിയെത്തിയതാണ് പ്രധാന സവിശേഷത. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പരിക്കിന്‍റെ പിടിയിലുള്ള സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്ന് കളിക്കുന്നില്ല. അക്‌സര്‍ പട്ടേലാണ് പകരക്കാരന്‍. ജഡേജയുടെ അസാന്നിധ്യത്തില്‍ ശ്രേയസ് അയ്യരാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.

WI vs IND : സഞ്ജു പ്ലേയിംഗ് ഇലവനില്‍; ട്വിറ്ററില്‍ ആരാധകരിരമ്പി, ടീം മാനേജ്‌മെന്‍റിന് കയ്യടി